യുവ നടൻ ഉണ്ണി മുകുന്ദൻ പ്രതിയായ പീഡനക്കേസിന്റെ തുടര്‍ നടപടിക്കുള്ള സ്റ്റേ ഹൈക്കോടതി നീക്കി. ജഡ്ജിമാര്‍ക്കു കൈക്കൂലി നല്‍കാനെന്ന പേരില്‍ പണം വാങ്ങിയെന്ന് ആരോപണം നേരിടുന്ന അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരാണ് കേസിൽ ഉണ്ണി മുകുന്ദനു വേണ്ടി മുൻപ് ഹാജരായിരുന്നത്. പരാതിക്കാരിയുമായി ഒത്തുതീര്‍പ്പുണ്ടാക്കിയതായി സൈബി കോടതിയില്‍ രേഖ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് സ്‌റ്റേ അനുവദിച്ചിരുന്നത്. എന്നാൽ തെറ്റായ വിവരം നല്‍കിയാണ് കോടതിയില്‍നിന്നു സൈബി സ്റ്റേ വാങ്ങിയതെന്നു പരാതിക്കാരി കോടതിയെ അറിയിച്ചു. കേസ് ഒത്തുതീർപ്പാക്കിയെന്നു കാണിച്ച് സൈബി നൽകിയ രേഖ വ്യാജമെന്നു കോടതി കണ്ടെത്തുകയും ചെയ്തിരിക്കയാണ് .
ജസ്റ്റിസ് കെ.ബാബുവാണ് കേസ് പരിഗണിച്ചത്. കേസ് ഒത്തുതീര്‍പ്പാക്കിയതായി തന്റെ പേരില്‍ സൈബി ജോസ് കിടങ്ങൂര്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖ വ്യാജമാണെന്ന് പരാതിക്കാരി കോടതിയില്‍ ബോധിപ്പിച്ചു. താന്‍ രേഖയില്‍ ഒരിക്കലും ഒപ്പിട്ടിട്ടില്ലെന്നും പരാതിക്കാരി ബോധിപ്പിച്ചു. ഇതേത്തുടര്‍ന്നായിരുന്നു കോടതിയുടെ നടപടി. കേസ് വളരെ ഗൗരവമുള്ളതാണെന്നും നടന്‍ ഉണ്ണി മുകുന്ദന്‍ ഉത്തരം പറയാന്‍ ബാധ്യസ്ഥനാണെന്നും കോടതി പറഞ്ഞു.
2017-ലാണ് കേസിനാസ്പദമായ പരാതി യുവതിയുടെ ഭാഗത്തു നിന്നുമുണ്ടായത്. കഥ പറയാന്‍ വീട്ടിലെത്തിയപ്പോള്‍ ഉണ്ണി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതി നല്‍കിയ പരാതി. 2021 മെയ്മാസത്തിലാണ് ഒത്തുതീര്‍പ്പു രേഖ എന്ന പേരിലുള്ള ഒരു രേഖ സൈബി ജോസ് കോടതി മുമ്പാകെ ഹാജരാക്കിയത്.