ഇന്ത്യാവിരുദ്ധ നിലപാട് സ്വീകരിച്ചെന്നാരോപിച്ച് ബിബിസി ചാനല്‍ ഇന്ത്യയിൽ നിരോധിക്കണമെന്ന ഹിന്ദുസേനാ പ്രസിഡണ്ട് വിഷ്ണു ഗുപ്തയുടെ ആവശ്യം സുപ്രീംകോടതി തളളി. “ഒട്ടും ബോധ്യപ്പെടാത്തത്” എന്ന് വിശേഷിപ്പിച്ചാണ് ഹര്‍ജി തള്ളിയത്. നരേന്ദ്രമോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി മുന്‍നിര്‍ത്തിയായിരുന്നു വിഷ്ണു ഗുപ്തയുടെ ഹര്‍ജി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എംഎം സുന്ദരേഷ് എന്നിവരുടെ ബഞ്ചാണ് ഹര്‍ജി തള്ളിയത്. ‘ഒരു ഡോക്യുമെന്ററി എങ്ങനെയാണ് രാജ്യത്തെ ബാധിക്കുക’ എന്ന് കോടതി ആരാഞ്ഞു.
ഹര്‍ജിക്കാരനെ പ്രതിനിധീകരിച്ച മുതിർന്ന അഭിഭാഷകൻ പിങ്കി ആനന്ദ്, ബിബിസി ഇന്ത്യയുടെ പ്രതിച്ഛായയെ ബോധപൂർവം അപകീർത്തിപ്പെടുത്തുകയാണെന്നും ഡോക്യുമെന്ററിക്ക് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.