കിഴക്കൻ ലഡാക്കിലെ 65 പട്രോളിംഗ് പോയിന്റുകളിൽ 26 എണ്ണത്തിലേക്കും ഇന്ത്യക്ക് പ്രവേശനം നഷ്ടപ്പെട്ടതായി റിപ്പോർട്ട്. ഇന്ത്യയുടെ ഭൂമി ഇഞ്ചിഞ്ചായി പിടിച്ചെടുക്കുന്ന തന്ത്രമാണ് ചൈനീസ് സൈന്യം ഇപ്പോള്‍ സ്വീകരിക്കുന്നത്. ഈ തന്ത്രത്തെ സലാമി സ്ലൈസിംഗ് എന്നാണ് വിശേഷിപ്പിക്കുന്നത്.
ഇന്ത്യയും ചൈനയും പരസ്പരം അംഗീകരിച്ചിട്ടുള്ള യഥാർത്ഥ നിയന്ത്രണരേഖയിലെ (എൽഎസി) ബെഞ്ച്മാർക്ക് സ്ഥാനങ്ങളാണ് പട്രോളിംഗ് പോയിന്റുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുത്ത ജനുവരി 20 മുതൽ 22 വരെ നടന്ന വാർഷിക ഡയറക്ടർ ജനറൽ ഓഫ് പോലീസ് കോൺഫറൻസിൽ സമർപ്പിച്ച ഒരു രേഖ ഉദ്ധരിച്ചുകൊണ്ടുള്ളതാണ് ഈ റിപ്പോർട്ട്. ഇന്ത്യന്‍ സുരക്ഷാസേനയുടെ പട്രോളിങ് ഇല്ലാത്തതു കാരണം പല പോയിന്റുകളിലും ചൈനീസ് സേന പിന്നീട് അവകാശം സ്ഥാപിക്കുന്നതിലേക്കാണ് നയിച്ചിരിക്കുന്നതെന്നാണ് നിഗമനം. സുരക്ഷാസേനയുടെ നിയന്ത്രണത്തിലുള്ള അതിര്‍ത്തി കൂടുതല്‍ ഇന്ത്യന്‍ ഭാഗത്തേക്ക് മാറ്റുന്നതിലേക്കാണിത് നയിച്ചത്. അവിടെയെല്ലാം ഒരു ബഫര്‍സോണ്‍ സൃഷ്ടിക്കപ്പെടുകയും ആത്യന്തികമായി ഈ പ്രദേശങ്ങളുടെ നിയന്ത്രണം ഇന്ത്യയ്ക്ക് നഷ്ടപ്പെടുന്നതിലേക്ക് നയിക്കുകയും ചെയ്യുകയാണ്.
ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎൽഎ) ഭൂമി ഇഞ്ചിഞ്ചായി പിടിച്ചെടുക്കാനുള്ള ഈ തന്ത്രത്തെ സലാമി സ്ലൈസിംഗ് എന്നാണ് വിളിക്കുന്നതെന്നും റിപ്പോർട്ടിൽ ഉണ്ടത്രേ. രണ്ട് ദിവസത്തെ യോഗത്തിൽ രേഖ ചർച്ചയ്ക്ക് വന്നില്ലെന്നാണ് പറയുന്നത്.