തലശ്ശേരിയിൽ നിർത്തിയിട്ടിരുന്ന കാറിൽ ചാരിനിന്നതിനു പിഞ്ചുബാലനെ ക്രൂരമായി മർദിച്ച കേസിൽ അറസ്റ്റിലായ പ്രതി മുഹമ്മദ് ഷിഹാദിനു മേൽ നരഹത്യാ കുറ്റം ചുമത്തി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പൊന്ന്യം പാലം സ്വദേശിയാണ് പ്രതിയായ ഷിഹാദ്. പ്രതിയുടെ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും. നരഹത്യാശ്രമമാണ് നടന്നതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട് . പ്രതി കുട്ടിയുടെ തലയ്ക്ക് ഇടിക്കുകയും ചവിട്ടുകയും ചെയ്തതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.
കേരളത്തിൽ ജോലിക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയായ ഗണേഷിനാണു മർദനമേറ്റത്. വ്യാഴാഴ്ച രാത്രി എട്ടരയോടെ തലശ്ശേരി പഴയ ബസ് സ്റ്റാൻഡ് പരിസരത്തായിരുന്നു സംഭവം. കൗതുകം തോന്നി വെറുതെ കാറിൽ ചാരി നിൽക്കുകയായിരുന്നു കുട്ടി.