ലുലുമാളില്‍ നമസ്‌കരിച്ചതിനെത്തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ ലഖ്‌നൗവില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടായ സംഭവത്തില്‍ വീണ്ടും രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്‌തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴ് ആയി. അറസ്റ്റിലായവരിൽ ആരും തന്നെ ലുലു മാളിലെ ജീവനക്കാരല്ല. ലഖ്‌നൗവിലെ സദത്ഗഞ്ച് പ്രദേശത്തെ രണ്ട് സ്വദേശികളെയാണ് അറസ്റ്റ് ചെയ്തതെന്ന് അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രാജേഷ് കുമാർ ശ്രീവാസ്തവ് പറഞ്ഞു. കേസിലെ മറ്റു പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ലുലു മാളിൽ ആളുകൾ നമസ്‌കരിക്കുന്നതിന്റെ വീഡിയോ ജൂലൈ 13 ന് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു വലതുപക്ഷ ഹിന്ദു സംഘടന മാൾ വളപ്പിൽ നമസ്‌കരിക്കുന്നതിനെതിരെ പ്രതിഷേധിക്കുകയും അവിടെ ഹനുമാൻ ചാലിസ ചൊല്ലാൻ അനുമതി തേടുകയും ചെയ്തതിനെ തുടർന്നാണ് സംഭവം വിവാദമായത്. അഖില ഭാരതീയ ഹിന്ദു മഹാസഭ ജൂലൈ 14 ന് ലുലു മാളിന്റെ ഗേറ്റിൽ കുത്തിയിരിപ്പ് നടത്തി.
ഒരു പ്രത്യേക സമുദായത്തിൽപ്പെട്ടവരെ മാത്രം മാളിനുള്ളിൽ പ്രാർത്ഥന നടത്താൻ അനുവദിക്കുന്നുവെന്ന് മഹാസഭയുടെ ദേശീയ വക്താവ് ശിശിർ ചതുർവേദി ആരോപിച്ചിരുന്നു. മാളിനുള്ളിൽ ഹിന്ദുക്കളെയും മറ്റ് മതസ്ഥരെയും പ്രാർത്ഥന നടത്താൻ മാൾ അധികൃതർ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടെ പ്രശ്‍നം ചൂടുപിടിച്ചു. ജൂലായ് 15 ന് അനുമതിയില്ലാതെ മാൾ വളപ്പിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും 15 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് ഷഹീദ് പഥിലെ മാളിന് സമീപം പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
വിവാദത്തിന് ശേഷം ലഖ്‌നൗവിലെ മാളിന്റെ ജനറൽ മാനേജർ സമീർ വർമ വീഡിയോ പ്രസ്താവന ഇറക്കിയിരുന്നു, “ലുലു മാൾ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. ഏതെങ്കിലും തരത്തിലുള്ള മതപരമായ ജോലികളും പ്രാർത്ഥനകളും ഇവിടെ അനുവദനീയമല്ല.”- ജനറൽ മാനേജർ പറഞ്ഞു.
ലുലു ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മാൾ ഈ മാസം ആദ്യം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആയിരുന്നു ഉദ്ഘാടനം ചെയ്തത് .