2020ലെ ദേശീയ സിനിമാ പുരസ്കാരത്തിൽ 13 അവാർഡുകൾ നേടി കേരളം വഴികാട്ടിയാകുമ്പോൾ മൂന്ന് അവാർഡുകളുടെ കോലമേന്തിയ തലയെടുപ്പോടെ തൃശൂർ ജില്ല.
അവാർഡ് ജേതാക്കളായ അപർണ്ണയും ബിജുമേനോനും സച്ചിയും വടക്കുന്നാഥന്റെ മണ്ണിന് സ്വന്തക്കാരാണ് എന്നതാണ് കൗതുകമുണർത്തുന്നത്.
തൃശൂരിന്റെ സാംസ്കാരിക മേഖലയിൽ സജീവസാനിധ്യമായ തെക്കേ അടിയാട്ട് കുടുംബത്തിലെ അംഗമായ ശോഭയുടെയും അന്തരിച്ച ഗായകൻ കെ പി ഉദയഭാനുവിന്റെ മരുമകൻ ബാലമുരളിയുടെയും മകളാണ് മികച്ച നടിക്കുള്ള അവാർഡ് നേടിയ അപർണ്ണ ബാലമുരളി.സ്‌കൂൾ കാലഘട്ടത്തിൽ തന്നെ സംഗീതത്തിലും നൃത്തത്തിലും കഴിവ് തെളിയിച്ച കലാകാരിയാണ് അപർണ്ണ.മഹേഷിന്റെ പ്രതികാരത്തിലെ ജിംസിയായാണ് അപർണ്ണ മലയാളികളുടെ ഹൃദയത്തിൽ ചേക്കേറിയത്.
ദേശീയ പുരസ്കാരങ്ങളുടെ ശോഭ ചെറുപ്പത്തിൽ തന്നെ അനുഭവിച്ചറിഞ്ഞയാളാണ് അപർണ്ണ അമ്മാവൻ സുന്ദരമേനോൻ,മുത്തച്ഛനായ കെ പി ഉദയഭാനു എന്നിവർ പത്മശ്രീ പുരസ്കാരം ലഭിച്ചവരായിരുന്നു.ആ തുടർച്ചയിലേക്ക് അപർണ്ണയും കണ്ണിചേരുകയാണ്.
പഴയകാല നാടകനടനായ തൃശൂർ മഠത്തിപ്പറമ്പിൽ ബാലകൃഷ്ണപിള്ളയുടെ മകനായ ബിജുമേനോന് അഭിനയം ജീനിൽ തന്നെയുള്ളതാണ്. തൃശൂർ സെന്റ് തോമസ് കോളേജിലെ പഠനത്തിനുശേഷം സീരിയലുകളിൽ അഭിനയിച്ചു കൊണ്ടാണ് ചലച്ചിത്ര ലോകത്തേക്ക് കടന്നു വരുന്നത്.
സഹനടനായും വില്ലനായും സ്വഭാവനടനായും പിന്നീട് നായകനടനായും കരിയർ ഗ്രാഫ് ഉയർത്തിയ ബിജുമേനോൻ സഹനടനുള്ള ദേശീയ പുരസ്കാരത്തിൽ എത്തിനിൽക്കുന്നത് ആത്മസുഹൃത്തായ സച്ചിയുടെ സംവിധാനത്തിൽ അഭിനയിച്ച അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അയ്യപ്പൻ നായരിലൂടെയാണ്.
സംവിധായകൻ സച്ചിയാവട്ടെ തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരാണ് ജനിച്ചത്.സിനിമാചർച്ചകളും നാടകവുമൊക്കെയായി തൃശൂരിനെ വലം വച്ചിരുന്ന ഒരു കാലം സച്ചിക്കുമുണ്ടായിരുന്നു.













