റോഡിലെ കുഴികൾ അടയ്ക്കാൻ പേരു മാറ്റി ‘കെ– റോഡ്’ എന്നാക്കണോ എന്നു സർക്കാരിനോടു ഹൈക്കോടതിയുടെ പരിഹാസം . റോഡുകളുടെ ദയനീയ അവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹർജികൾ പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി വിമർശനം കടുപ്പിച്ചത് . കേരളത്തിൽ എല്ലായിടത്തും ഒരുപോലെയാണ് മഴ പെയ്യുന്നത്. പിന്നെങ്ങനെയാണ് ചില സ്ഥലങ്ങളിലെ മാത്രം റോഡ് തകരുന്നത് -ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.
അതേസമയം, കേരളത്തിലെ റോഡുകൾ തകരുന്നതിൽ കാലാവസ്ഥയ്‌ക്കും നല്ല പങ്കുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ വിശദീകരിച്ചു . കുഴികളില്ലാത്ത റോഡുകളാണ് സർക്കാർ ലക്ഷ്യമെന്നും പൊതുമരാമത്തിനെ സംബന്ധിച്ച് റെക്കോഡ് പ്രവൃത്തി നടക്കുന്ന സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ റോഡുകളുടെ അറ്റക്കുറ്റപ്പണി സമയബന്ധിതമായി തീർപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് കാണിച്ച് പ്രതിപക്ഷം അടിയന്തര നോട്ടീസ് നൽകിയിരുന്നു. എൽദോസ് കുന്നപ്പള്ളിയാണ് നോട്ടീസ് നൽകിയത്. റോഡിലെ പ്രശ്‌നങ്ങളിൽ വകുപ്പ് മന്ത്രി കാര്യക്ഷമമായി ഇടപെടുന്നുണ്ടെന്ന് ആർ. എം. പി. യിലെ കെ കെ രമ എം എൽ എ അംഗീകരിച്ചത് വ്യത്യസ്തമായ പ്രതികരണമായി. അത് പോലെ പൊതുമരാമത്തിന്റെ പുതിയ ഗ്യാരന്റി സ്കീം ഫലപ്രദമായി നടപ്പാക്കിയാൽ അത് വളരെ നല്ലതാണെന്ന് യുഡിഫിന്റെ പ്രധാന കക്ഷിയായ മുസ്ലിം ലീഗിലെ പി.കെ.കുഞ്ഞാലിക്കുട്ടി പ്രതികരിച്ചതും വേറിട്ട ഒന്നായി.













