• Home
  • kerala
  • പഴയ എസ്‌.എഫ്‌.ഐ.നേതാവ്‌ ഇപ്പോള്‍ സര്‍ക്കാരിന്റെ ശത്രു…കേസില്‍ ജാമ്യം കിട്ടിയില്ല

പഴയ എസ്‌.എഫ്‌.ഐ.നേതാവ്‌ ഇപ്പോള്‍ സര്‍ക്കാരിന്റെ ശത്രു…കേസില്‍ ജാമ്യം കിട്ടിയില്ല

മുന്‍പ്‌ എസ്‌.എഫ്‌.ഐ. സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന, ഇപ്പോള്‍ സംഘപരിവാര്‍ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഹൈറേഞ്ച് റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റി (എച്ച്‌.ആര്‍.ഡി.എസ്‌ )എന്ന സംഘടനയുടെ സെക്രട്ടറിയായ അജികൃഷ്‌ണന്‌ ഒരു വര്‍ഷം മുമ്പ്‌ എടുത്തിരുന്ന ഒരു കേസില്‍ ഇന്ന്‌ മണ്ണാര്‍ക്കാട്‌ എസ്‌.സി.എസ്‌.ടി കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതി ജാമ്യം നിഷേധിച്ചു. കഴിഞ്ഞ ദിവസമാണ്‌ പഴയ കേസില്‍ അജികൃഷ്‌ണനെ അറസ്റ്റ്‌ ചെയ്‌ത്‌ കോടതിയില്‍ ഹാജരാക്കിയത്‌. സ്വര്‍ണ കള്ളക്കടത്തു കേസില്‍ പ്രതിയായ സ്വപ്‌ന സുരേഷിന്‌ ജോലി നല്‍കിയ സ്ഥാപനമാണ്‌ എച്ച്‌.ആര്‍.ഡി.എസ്‌. ഇതിന്റെ പേരിലാണ്‌ സ്ഥാപനത്തെയും അതിന്റെ പ്രവര്‍ത്തകരെയും ദ്രോഹിക്കുന്നതെന്ന്‌ അജികൃഷ്‌ണന്‍ ആരോപിച്ചിരുന്നു. എച്ച്‌.ആര്‍.ഡി.എസിന്റെ കാര്യദര്‍ശിയാണ്‌ അജികൃഷ്‌ണന്‍. പാലക്കാട്‌ ജില്ലയിലെ ചന്ദ്രനഗറിലാണ്‌ ഈ സംഘടനയുടെ ഓഫീസ്‌ പ്രവര്‍ത്തിക്കുന്നത്‌.

സര്‍ക്കാര്‍ വേട്ടയാടുന്നതിനാല്‍ സ്വപ്‌നയെ എച്ച്‌.ആര്‍.ഡി.എസ്‌. കഴിഞ്ഞയാഴ്‌ച ജോലിയില്‍ നിന്നും ഒഴിവാക്കുകയുണ്ടായി. സർക്കാരിനെതിരെ ശബ്ദിക്കുന്നവരെ നിശബ്ദരാക്കുകയാണെന്നും ഏറ്റവും അവസാനത്തെ ഇരയാണ് അജി കൃഷ്ണനെന്നും എച്ച് ആര്‍ ഡി എസ് പ്രസ്താവനയില്‍ പറയുന്നു.

ആദിവാസികളെ കൈയേറ്റം ചെയ്യുകയും ഭൂമി തട്ടിയെടുക്കുകയും ചെയ്തെന്ന് കാണിച്ച് ഒരുവര്‍ഷം മുന്‍പ് ഷോളയൂര്‍ സ്വദേശിയാണ് അജി കൃഷ്ണനെതിരെ പരാതി നല്‍കിയത്. ജാതിപ്പേരു വിളിച്ചു, ആദിവാസി വീടുകൾ കത്തിച്ചു തുടങ്ങിയ പരാതിയും ഉണ്ടായിരുന്നു. ഒരു വർഷം മുൻപ് കേസെടുത്തിരുന്നെങ്കിലും തുടർനടപടിയുണ്ടായില്ല.

വിദേശത്തായിരുന്ന അജി കൃഷ്ണന്‍ ഇന്നലെ രാവിലെയാണ് നാട്ടിലെത്തിയത്. രാത്രി എട്ടരയോടെയായിരുന്നു അറസ്റ്റ് ചെയ്തത്. എച്ച് ആ‍ർ ഡി എസ് കേരളം, തമിഴ്നാട്, ഗുജറാത്ത്, ത്രിപുര, അസം, ഝാർഖണ്ഡ് ഉൾപ്പടെയുള്ള ആദിവാസി മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ്.

Leave a Reply

Your email address will not be published. Required fields are marked *