• Home
  • kerala
  • കണ്ണൂരിൽ കനത്ത മഴ…പല ഭാഗങ്ങളിലും 100 മില്ലീമീറ്ററിൽ കൂടുതൽ

കണ്ണൂരിൽ കനത്ത മഴ…പല ഭാഗങ്ങളിലും 100 മില്ലീമീറ്ററിൽ കൂടുതൽ

മഴ കനത്തതോടെ ജില്ലയുടെ പലഭാഗത്തും തോടുകളും പുഴകളും കരകവിഞ്ഞൊഴുകാനും വീടുകൾ ഉൾപ്പെടെ തകരാനും തുടങ്ങി. ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുള്ളതുകൊണ്ട് യെല്ലോ അലർട്ട് 13 വരെ നീട്ടി. ഇന്നലെ ജില്ലയുടെ പല ഭാഗങ്ങളിലും 100 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിച്ചു. പെരിങ്ങോത്ത് 145 മില്ലിമീറ്ററും ആറളത്ത് 116 മില്ലിമീറ്ററും തളിപ്പറമ്പിൽ 110.6 മില്ലിമീറ്ററും ചെമ്പേരിയിൽ 107 മില്ലിമീറ്ററും ചെറുതാഴത്ത് 106 മില്ലിമീറ്ററും ഇരിക്കൂറിൽ 112.5 മില്ലിമീറ്ററും മഴ ലഭിച്ചു. കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ 13 വരെ മത്സ്യബന്ധനത്തിന് കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. 45 മുതൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

മട്ടന്നൂരില്‍ തകര്‍ന്ന നിര്‍മ്മാണത്തിലിരിക്കുന്ന വീട്‌

കണ്ണൂർ ജില്ലയിലെ മട്ടന്നൂർ ഇല്ലംഭാഗത്ത് നിർമാണത്തിലുള്ള ഇരുനില വീട് തകർന്നു. ഇല്ലംഭാഗം ചൈതന്യ ക്ലബ്ബിനു സമീപത്തെ കെ.മിഥുന്റെ വീടാണ് തകർന്നത്. ചെറുപുഴയിൽ തോട് കരകവിഞ്ഞതിനെ തുടർന്നു മണ്ണാപറമ്പിൽ സിബിയുടെ വീട്ടിൽ വെള്ളം കയറി. റോഡിലും വെള്ളം കയറിയിരുന്നു. മതിൽ പൊളിച്ചു വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ടു. കനത്ത മഴയിൽ കണ്ണൂർ – മട്ടന്നൂർ റോഡിൽ കാഞ്ഞിരോട്‌ ടൗണിൽ പഴയ കെട്ടിടം തകർന്നു. പരേതനായ എം.സി.അസൈനാരുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ബാക്കി ഭാഗവും ഏതു സമയവും നിലംപൊത്താവുന്ന സ്ഥിതിയിലാണ്. ചെമ്പൻതൊട്ടിക്ക് സമീപം ശ്രീകണ്ഠപുരം നഗരസഭയുടെ സ്റ്റീൽ നടപ്പാലം തകർന്നു. ഏഴോം കണ്ണോത്ത് റോഡുകൾ വെള്ളത്തിലായി.

Leave a Reply

Your email address will not be published. Required fields are marked *