• Home
  • kerala
  • ഫേസ്ബുക്ക് പോസ്റ്റിട്ടയാളെ വിട്ടയച്ചു; പ്രതിയെക്കുറിച്ച് ഒരു വിവരവും ലഭിക്കാതെ പൊലീസ്

ഫേസ്ബുക്ക് പോസ്റ്റിട്ടയാളെ വിട്ടയച്ചു; പ്രതിയെക്കുറിച്ച് ഒരു വിവരവും ലഭിക്കാതെ പൊലീസ്

എകെജി സെന്ററിന് കല്ലെറിയുമെന്ന് ഫെയ്സ്ബുക്ക്‌ പോസ്റ്റ് ഇട്ടതിന് അറസ്റ്റിലായ വ്യക്തിക്ക് ജാമ്യം അനുവദിച്ചു. അന്തിയൂർക്കോണം സ്വദേശി റിജു സച്ചുവിനെയാണ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത്. എകെജി സെന്ററിന് കല്ലെറിയുമെന്ന് അഞ്ചു ദിവസം മുൻപ് പോസ്റ്റിട്ട റിജുവിനെ കലാപാഹ്വാനമുൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് അറസ്റ്റ് ചെയ്തത്. പോസ്റ്റ് ഇട്ടുവെന്നല്ലാതെ സംഭവവുമായി ബന്ധപ്പെട്ട് ഇയാളിൽ നിന്ന് ഒന്നും കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല. തുടർന്നാണ് ജാമ്യത്തിൽ വിട്ടത്.

ശനിയാഴ്ച കസ്റ്റഡിയിലെടുത്ത ഇയാളെ മണിക്കൂറുകളോളം ചോദ്യം ചെയ്തെങ്കിലും സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ ഇയാൾക്ക് പങ്കുള്ളതായി കണ്ടെത്തിയിരുന്നില്ല.എകെജി സെന്റർ ആക്രമണം മൂന്നു ദിവസം പിന്നിടുമ്പോഴും പ്രതിയെ പിടികൂടിയില്ലെന്ന് മാത്രമല്ല, എത്ര പ്രതികളുണ്ടെന്നതിലടക്കം പൊലീസിന് വ്യക്തതയില്ലാത്ത സ്ഥിതിയാണ്.

സ്ഫോടകവസ്തു എറിയുന്നതിന് മുന്‍പ് രണ്ട് തവണ എകെജി സെന്ററിന് മുന്നിലൂടെ സഞ്ചരിക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ടചുവന്ന സ്കൂട്ടറുകാരനെയാണ് രണ്ടാം പ്രതിയായി കരുതിയിരന്നത്. എന്നാൽ, ഇയാളെ കണ്ടെത്തി ചോദ്യം ചെയ്തപ്പോൾ നഗരത്തില്‍ തട്ടുകട നടത്തുന്ന ഇയാള്‍ക്ക് അക്രമവുമായി ബന്ധമില്ലെന്ന് ബോധ്യമായി.ഇതോടെ അന്വേഷണം ഒറ്റപ്രതിയിലേക്ക് വീണ്ടും ചുരുക്കി.

പരമാവധി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള ശ്രമവും പരാജയപ്പെട്ടു.സ്ഫോടകവസ്തു എറിഞ്ഞയാള്‍ എകെജി സെന്ററില്‍ നിന്ന് നാല് കിലോമീറ്ററോളം അകലെയുള്ള പൊട്ടക്കുഴി വരെ സഞ്ചരിക്കുന്ന ദൃശ്യങ്ങളേ പോലീസിന് കണ്ടെത്താനായിട്ടുള്ളൂ. അതിനുശേഷം എങ്ങോട്ടുപോയെന്ന് വ്യക്തമല്ല. ലഭ്യമായ ദൃശ്യങ്ങളില്‍ നിന്ന് വാഹന നമ്പര്‍ തിരിച്ചറിയാനുള്ള ശ്രമവും പരാജയപ്പെട്ടതായി പൊലീസ് പറയുന്നു.

ദൃശ്യങ്ങളിൽ അക്രമിയുടെ മുഖം വ്യക്തമാകാത്തതും പോലീസിന് വെല്ലുവിളിയാണ്.പ്രതിയുടെ സിസിടിവി ദൃശ്യങ്ങളല്ലാതെ മറ്റൊന്നും തന്നെ പോലീസിന് തെളിവായി ലഭിച്ചിട്ടുമില്ല. എ.കെ.ജി സെന്ററിൽ നിന്ന് ലോ കോളേജ്, കുന്നുകുഴി ഭാഗത്തിന് അപ്പുറത്തേക്ക് പ്രതി സഞ്ചരിച്ചതായും തെളിവ് ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഈ മേഖലയിൽ പ്രതിയുടെ സഞ്ചാരം അവസാനിച്ചിരിക്കാമെന്നും ഇവിടെ ഒളിവിൽ കഴിഞ്ഞിരിക്കാമെന്നുമുള്ള നിഗമനത്തിലാണ് പോലീസ്.

മൊബൈൽ ടവർ കേന്ദ്രീകരിച്ചും വ്യാപകമായ പരിശോധനയാണ് പോലീസ് നടത്തുന്നത്. തിങ്കളാഴ്ച നിയമസഭ ചേരുന്ന ദിവസമായതിനാൽ പ്രതിയെ കണ്ടെത്തുന്നതിൽ പോലീസിന് മേൽ കൂടുതൽ സമ്മർദ്ദമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *