കശ്മീരി പണ്ഡിറ്റുകളുടെ താഴ്‌വരയിൽ നിന്നുള്ള ഇപ്പോഴത്തെ പലായനത്തെക്കുറിച്ച് ഒരു സിനിമ നിർമ്മിക്കുമോയെന്നും അത് പ്രോത്സാഹിപ്പിക്കുന്നതിനായി ബിജെപി സർക്കാർ തയ്യാറാകുമോയെന്നും ശിവസേന എംപി സഞ്ജയ് റാവു ത്ത് ചോദിച്ചു. ശ്രീനഗറിൽ നിയമിച്ച 177 കശ്മീരി പണ്ഡിറ്റ് അധ്യാപകരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ജമ്മു കശ്മീർ ഭരണകൂടം ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് റാവുത്തിന്റെ പ്രസ്താവന.
ഈ വർഷം ആദ്യം പുറത്തിറങ്ങിയ കാശ്മീർ ഫയൽസ് എന്ന സിനിമയെ പരാമർശിക്കുകയായിരുന്നു സഞ്ജയ് റാവു ത്ത്. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ഈ ചിത്രം 1990 കളുടെ തുടക്കത്തിൽ ജമ്മു കശ്മീരിൽ നിന്നുള്ള കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെക്കുറിച്ചുള്ളതായിരുന്നു. ബി.ജെ.പി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും ചിത്രത്തിനു നികുതി ഒഴിവാക്കി. നിരവധി മന്ത്രിമാരും ബിജെപി നേതാക്കളും സിനിമയെ പ്രമോട്ട് ചെയ്യാൻ രംഗത്ത് വന്നു. സിനിമ വലിയ ബോക്സോഫീസ് വിജയമായി മാറി.
കശ്മീർ ഫയൽസ് പ്രമോട്ട് ചെയ്തവർ ഇപ്പോൾ കാശ്മീർ ഫയൽസ്-2 ഉണ്ടാക്കുമോ? ഇതും പ്രധാനമന്ത്രി പ്രോത്സാഹിപ്പിക്കുമോ? ചരിത്രം മറക്കാൻ പാടില്ലെങ്കിൽ വർത്തമാനവും അംഗീകരിക്കേണ്ടതല്ലേ?”-റാവുത്ത് ചോദിച്ചു. ഇപ്പോൾ കശ്മീരി പണ്ഡിറ്റുകൾ തുടർച്ചയായി കൊല്ലപ്പെടുകയും താഴ്‌വര വിട്ടുപോകാൻ നിർബന്ധിതരാവുകയും ചെയ്യുന്നുവെന്ന് ശിവസേന നേതാവ് ട്വിറ്ററിൽ കുറിച്ചു.
താഴ്‌വരയിലെ ഭീകരാക്രമണങ്ങൾ ഭയാനകമാംവിധം വർധിച്ചുവരുന്ന സാഹചര്യത്തിൽ, നിലവിലെ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരു സിനിമയുടെ പ്രചരണത്തിനായി കേന്ദ്രസർക്കാർ അവിടേക്കു പോകുമോയെന്ന് റാവുത്ത് ചോദിച്ചു.
കശ്മീരി പണ്ഡിറ്റുകളെ മഹാരാഷ്ട്ര പിന്തുണയ്ക്കുന്നുവെന്നും സാധ്യമായ എല്ലാ സഹായവും അവർക്കു നൽകുമെന്നും മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പ്രഖ്യാപിച്ചിരിക്കയാണ് .