പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ‘ലീഡർ’ എന്ന് വിശേഷിപ്പിച്ച് തിരുവനന്തപുരത്തും കൊച്ചിയിലും ഉയർന്ന ഫ്ളക്സുകൾ നീക്കം ചെയ്യാൻ പ്രവർത്തകരോട് വി.ഡി സതീശൻ ആവശ്യപ്പെട്ടു.
തങ്ങളുടേത് കൂട്ടായ നേതൃത്വമാണ്. തന്റെ ചിത്രം മാത്രമുള്ള ഫ്ളക്സ് ബോർഡുകൾ എവിടെയെങ്കിലും സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അത് നീക്കം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
ക്യാപ്റ്റൻ വിളി, ലീഡർ വിളി, പോലത്തെ കെണിയിലൊന്നും താൻ വീഴില്ലെന്നും സതീശൻ പ്രതികരിച്ചു.
കേരളത്തിൽ ഒരേയൊരു ലീഡറേയുള്ളൂ. അത് കെ.കരുണാകരനാണ്. അതിന് പകരം വെക്കാനുള്ള ആളൊന്നുമല്ല താൻ എന്നും സതീശൻ കൂട്ടിച്ചേർത്തു.
തൃക്കാക്കരയിലെ ഉജ്ജ്വല വിജയത്തിന് ശേഷം തിരുവനന്തപുരത്ത് എത്തിയ പ്രതിപക്ഷ നേതാവിന് വൻ സ്വീകരണമാണ് കോൺഗ്രസ് പ്രവർത്തകർ ഒരുക്കിയത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സതീശനെ മുദ്രാവാക്യങ്ങളോടെ പ്രവർത്തകർ സ്വീകരിച്ചു.
‘തുടർച്ചയായ തോൽവികൾ ഉണ്ടായതിന് ശേഷം തൃക്കാക്കരയിൽ ഉണ്ടായ ഉജ്ജ്വല വിജയം കേരളത്തിൽ കോൺഗ്രസ്-യുഡിഎഫ് പ്രവർത്തകർക്കിടയിൽ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. അതിന്റെ ഒരു പ്രതികരണമാണ് ഈ സ്വീകരണവും മറ്റും. തൃക്കാക്കരയിലെ ജയം ഒരു തുടക്കം മാത്രമാണ്. ഒരുപാട് കഠിനാധ്വനം ചെയ്യേണ്ടതുണ്ട്. വിശ്രമമില്ലാതെ പ്രവർത്തനം നടത്തിയാൽ മാത്രമാണ് യുഡിഎഫിന് കേരളത്തിൽ തിരിച്ചുവരാൻ സാധിക്കുകയുള്ളൂ. അതിന് വേണ്ടിയുള്ള ആത്മവിശ്വാസമാണ് തൃക്കാക്കരയിലെ ജനങ്ങൾ നൽകിയിട്ടുള്ളത്. അത് കൈമുതലാക്കി കൂടുതൽ കഠിനാധ്വാനം ചെയ്ത് മുന്നോട്ട് പോകണം. ഈ ആവേശം താത്കാലിമാക്കാതെ സംഘടനാ ദൗർബല്യങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകും. കെപിസിസി അധ്യക്ഷൻ നാളെ തിരിച്ചെത്തിയാൽ ഈ മാസം തന്നെ പ്രധാന നേതാക്കളെ വിളിച്ച് ചർച്ചകൾ നടത്തും’ സതീശൻ പറഞ്ഞു.
താൻ ലീഡറല്ല. കേരളത്തിൽ ഒരേയൊരു ലീഡറേയുള്ളൂ. അത് കെ.കരുണാകരനാണ്. അതിന് പകരം വെക്കാനുള്ള ആളൊന്നുമല്ല താൻ.അദ്ദേഹം വളരെ ഉയരത്തിൽ നിൽക്കുന്ന ആളാണ്. മറ്റുള്ളതൊക്കെ പ്രവർത്തകർ അവരുടെ ആവേശത്തിൽ ചെയ്യുന്നതാണ്. ക്യാപ്റ്റൻ വിളിയിലും ലീഡർ വിളി പോലുള്ള കെണിയിലൊന്നും താൻ വീഴില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഭിവാദ്യമർപ്പിച്ച് എവിടെയെങ്കിലും ബോർഡ് സ്ഥാപിക്കുന്നുണ്ടെങ്കിൽ കേരളത്തിലെ കോൺഗ്രസിന്റെ പ്രധാനപ്പെട്ട നേതാക്കളെല്ലാം അതിലുണ്ടാകണം. തൃക്കാക്കരയിലെ വിജയം എല്ലാവർക്കും അവകാശപ്പെട്ടതാണ്. എല്ലാവരും നടത്തിയ കഠിനാധ്വനത്തിന്റെ ഫലമാണത്. ജനിച്ചുവളർന്ന ജില്ലയിൽ നടക്കുന്ന തിരഞ്ഞെടുപ്പ് എന്ന നിലയിൽ തിരഞ്ഞെടുപ്പിന്റെ ഏകോപന ചുമതല തനിക്കായിരുന്നു. അത് നിർവഹിച്ചു. അത് അതോട് കൂടി അവസാനിപ്പിക്കണം. ഈ ക്യാപ്റ്റൻ വിളിയും ലീഡർ വിളിയും കോൺഗ്രസിനെ നന്നാക്കാനുള്ളതല്ല. അതിനുള്ള തിരിച്ചറിവ് തനിക്കുണ്ടെന്നും സതീശൻ വ്യക്തമാക്കി.