ആരെയും ഭയമില്ലെന്ന് ഇടക്കിടക്ക് പറയുമെങ്കിലും മുഖ്യമന്ത്രിക്ക് എല്ലാത്തിനേയും ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
മുഖ്യമന്ത്രിയുടെ കണ്ണിലും മനസിലും ഇരുട്ട് കേറിയിരിക്കുന്നത് കൊണ്ടാണ് കാണുന്നതെല്ലാം കറുപ്പായി കാണുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രി പുറത്തിറങ്ങാതിരിക്കുന്നതാണ് നാട്ടുകാർക്കും മുഖ്യമന്ത്രിക്കും നല്ലത്. മുഖ്യമന്ത്രിയും ബീലിവേഴ്സ് ചർച്ചുമായുള്ള അവിശുദ്ധ ബന്ധം എന്താണെന്ന് അന്വേഷിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
2016-ൽ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് മുഖ്യമന്ത്രി പത്രസമ്മേളനം നടത്തി ഒരു അവതാരങ്ങളേയും ഭരണത്തിൽ കാണില്ലെന്നാണ് പറഞ്ഞത്. ഒൻപതാമത്തെ അവതാരമാണ് ഇപ്പോൾ പ്രത്യക്ഷപ്പെട്ട പഴയകാല മാധ്യമപ്രവർത്തകൻ. അവതാരങ്ങളെ മുട്ടിയിട്ട് ഈ ഭരണകാലത്ത് നടക്കാൻ വയ്യ. സെക്രട്ടറിയേറ്റിലും മുഖ്യമന്ത്രിയുടെ ഓഫീസിനും വഴിയിലുമെല്ലാം അവതാരങ്ങളാണ്. എന്തുകൊണ്ടാണ് ഈ പുതിയ അവതാരത്തിനെ ചോദ്യം ചെയ്യാൻ പോലും പോലീസ് തയ്യാറാക്കാത്തതെന്നും സതീശൻ ചോദിച്ചു.
സർക്കാരിൻ്റെ വെപ്രാളം കണ്ടിട്ട് ആരോപണങ്ങളിൽ കഴമ്പുണ്ടെന്നാണ് കരുതേണ്ടത്. ഗുരുതരമായ ആരോപണം ഉയർന്നിട്ടും കേന്ദ്ര ഏജൻസികൾ അനങ്ങാത്തത് ദുരൂഹമാണ്. മുഖ്യമന്ത്രിയും ബീലിവേഴ്സ് ചർച്ചുമായുള്ള അവിശുദ്ധ ബന്ധം എന്താണെന്ന് അന്വേഷിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ കറുത്തത് കാണാനേ പാടില്ല. കറുത്ത മാസ്ക് പാടില്ല, വസ്ത്രം പാടില്ല. എന്താണ് കേരളത്തിൽ നടക്കുന്നത്. മുഖ്യമന്ത്രിയുടെ കണ്ണിലും മനസിലും ഇരുട്ട് കേറിയിരിക്കുകയാണ്. അതുകൊണ്ടാണ് കാണുന്നതെല്ലാം കറുപ്പായി കാണുന്നത്. ഇനി കറുപ്പ് നിറം നിരോധിക്കുമോ? ഒരു മുഖ്യമന്ത്രിയാണോ ഇങ്ങനെ സംസാരിക്കുന്നത്? മുഖ്യമന്ത്രി പുറത്തിറങ്ങാതിരിക്കുന്നതാണ് നാട്ടുകാർക്കും മുഖ്യമന്ത്രിക്കും നല്ലത്. ആരെയാണ് മുഖ്യമന്ത്രി ഭയപ്പെടുന്നത്? മുണ്ടുടുത്ത നരേന്ദ്രമോദിയാണ് കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനെന്ന ഞങ്ങളുടെ ആക്ഷേപം പൂർണമായി ശരിവെക്കുന്നതാണ് ഇത്. നരേന്ദ്രമോദി എന്തെല്ലാമാണ് ചെയ്യുന്നത് അതെല്ലാം കേരളത്തിൽ ആവർത്തിക്കുന്നു.
മുഖ്യമന്ത്രിയുടെ സുരക്ഷാവ്യൂഹം ഞെട്ടിക്കുന്നതാണെന്നും സതീശൻ പറഞ്ഞു. നാല്പതിലധികം പോലീസുകാരും ഒരു ഡസനിലധികം ഉദ്യോഗസ്ഥരും ഫയർഫോഴ്സ് വണ്ടി, മെഡിക്കൽ ടീം, ആംബുലൻസ് അടങ്ങി 35-40 വാഹനങ്ങളുടെ അകമ്പടിയോടെയാണ് മുഖ്യമന്ത്രി പോകുന്നത്. പോകുന്ന വഴിയിൽ 20 മീറ്റർ അകലം പാലിച്ച് പോലീസ് നിൽക്കുകയാണ്. ഏത് ജില്ലയിൽ ചെന്നാലും ആ ജില്ലയിലെ മുഴുവൻ പോലീസുകാരെയും മുഖ്യമന്ത്രിയുടെ പരിപാടിക്ക് നിയോഗിക്കേണ്ട സ്ഥിതിയാണ്. 300 മുതൽ 500 വരെ പോലീസുകാരെയാണ് ഓരോ പരിപാടിക്കും നിയോഗിക്കുന്നത്.