തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു.ഉമ തോമസിന്റെ ലീഡ്24,000 കടന്നു.24,116 ലീഡ് മുന്നേറുകയാണ്. 2011 ൽ ബെന്നി ബെഹനാൻ നേടിയ 22406 വോട്ടിന്റെതായിരുന്നു മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം. ഇതും മറികടന്നാണ് ഉമാ തോമസിന്റെ ചരിത്ര മുന്നേറ്റം.
2021ൽ പി.ടി തോമസിന് ലഭിച്ചതിനേക്കാൾ ഇരട്ടിയിലേറെയാണ് ഓരോ റൗണ്ടിലും ഉമയുടെ ലീഡ്. ഇടതു സ്ഥാനാർഥി ജോ ജോസഫിന് ഒരു റൗണ്ടിലും ലീഡ് നേടാനായിട്ടില്ല.
തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ പ്രതികരിച്ചു. ഇങ്ങനെ ഫലം പ്രതീക്ഷിച്ചില്ല. ഇത്രയും ഭൂരിപക്ഷം വരുമെന്ന് കരുതിയില്ലെന്നും സി.എന്‍. മോഹനന്‍ പറഞ്ഞു.
പതിനൊന്നരയോടെ അന്തിമ ഫലം പ്രഖ്യാപിച്ചേക്കും.
തൃക്കാക്കരയിൽ ഉമാ തോമസിന്റെ ലീഡ് പിണറായിക്കുള്ള തിരിച്ചടിയെന്ന് എറണാകുളം ഡി.സി.സി പ്രതികരിച്ചു. ഭരണത്തിനെതിരായ വികാരമെന്ന് യു.ഡി.എഫ്.
എറണാകുളം മഹാരാജാസ് കോളേജിലാണ് വോട്ടെണ്ണൽ.
രാവിലെ 7.30-ന് സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ സ്‌ട്രോങ് റൂം തുറന്ന് വോട്ടിങ് യന്ത്രങ്ങള്‍ പുറത്തെടുത്തു.എട്ടുമണിയോടെ വോട്ടെണ്ണല്‍ ആരംഭിച്ചു.
ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണിയത്. 10 പോസ്റ്റല്‍ ബാലറ്റുകള്‍ മാത്രമേയുള്ളൂ. മുഴുവന്‍ വോട്ടുകളും എണ്ണിത്തീരാന്‍ 12 റൗണ്ടാണ് വേണ്ടത്.ഒരു റൗണ്ടില്‍ 21 ബൂത്തുകളാണ് എണ്ണുക. ആദ്യ 5 റൗണ്ട് പൂർത്തിയാകുമ്പോൾ ഏകദേശ ചിത്രം തെളിയും.
239 ബൂത്തുകളാണ് തൃക്കാക്കര നിയോജകമണ്ഡലത്തിലുള്ളത്.