മുഖ്യമന്ത്രിയും കുടുംബവുമായി ക്ലിഫ് ഹൗസിൽ വെച്ച് ഒരുപാട് തവണ ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും തീരുമാനങ്ങളെടുത്തിട്ടുണ്ടെന്നും സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്. മറന്നിട്ടുണ്ടെങ്കിൽ അതൊക്കെ അവസരങ്ങളനുസരിച്ച് ഓർമിപ്പിക്കാമെന്നും സ്വപ്ന പറഞ്ഞു.
‘വിവാദ വനിതയെ അറിയില്ല എന്ന് മുഖ്യമന്ത്രി ഞാൻ ജയിലിൽ കിടക്കുന്ന സമയത്ത് പറഞ്ഞു. ഞാനും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഭാര്യയും മകളും മകനുമായി ക്ലിഫ് ഹൗസിൽ ഇരുന്ന് ഒരുപാട് കാര്യങ്ങളിൽ ചർച്ച ചെയ്ത് നടപടി എടുത്തിട്ടുണ്ട്. അതൊക്കെ മുഖ്യമന്ത്രി ഇപ്പോൾ മറന്നുപോയെങ്കിൽ അവസരം വരുന്നതനുസരിച്ച് മുഖ്യമന്ത്രിയേയും കുടുംബത്തേയും ഓർമിപ്പിച്ചു കൊടുക്കാം’ സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.
എനിക്കെതിരെ കേരളത്തിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളിൽ കേസെടുത്താലും സെക്ഷൻ 164 പ്രകാരം നൽകിയ രഹസ്യമൊഴിയിൽ ഉറച്ച് നിൽക്കും. ഇതിൽ നിന്ന് ഞാൻ പിൻമാറണമെങ്കിൽ നിങ്ങൾ എന്നെ കൊല്ലണം.
കൊന്നുകഴിഞ്ഞാൽ ഒരു പക്ഷേ ഇത് ഇവിടെ നിലക്കും. എന്നാൽ എല്ലാ തെളിവുകളും പല ആളുകളുടേയും പക്കലുണ്ട്. എന്നെ കൊന്നത് കൊണ്ട് മാത്രമാകില്ല. ജയിലിലിട്ട് മർദ്ദിച്ച് എന്തെങ്കിലും എഴുതി വാങ്ങാനുണ്ടെങ്കിൽ അതിന് ശ്രമിക്കാം.ഗൂഢാലോചന ആരാണ് നടത്തിയതെന്ന് പ്രവൃത്തി കൊണ്ട് തെളിയുന്നുണ്ടെന്നും സ്വപ്ന കൂട്ടിച്ചേർത്തു.