കർണാടകയിൽ കോൺഗ്രസിന് തിരിച്ചടിയായി മുതിർന്ന കോൺഗ്രസ് നേതാവും വക്‌താവുമായിരുന്ന ബ്രിജേഷ് കലപ്പ രാജിവെച്ചു. ആം ആദ്മി പാർടിയിൽ ചേരുമെന്നാണ് അറിയിച്ചിരിക്കുന്നത്. സുപ്രീം കോടതി അഭിഭാഷകനായിരുന്ന കലപ്പ 1997 മുതൽ കോൺഗ്രസ് പ്രവർത്തകനാണ്. പാർട്ടിയുടെ താല്പര്യങ്ങൾക്കനുസൃതമായി പ്രവർത്തിക്കാനുള്ള തന്റെ അഭിനിവേശം നഷ്ടമായി എന്നാണ് അദ്ദേഹം കത്തിൽ പറയുന്നത്.
സോണിയാഗാന്ധിക്ക് നൽകിയ രാജികത്തിൽ പാർട്ടിക്ക് അദ്ദേഹം നൽകിയ സംഭാവനകൾ എടുത്തുപറയുന്നുണ്ട്. “ഞാൻ 2013ലെ യുപിഎ കാലം മുതൽ ഹിന്ദി, ഇംഗ്ലീഷ്, കന്നഡ ചാനലുകളിൽ പാർട്ടിയെ പ്രതിനിധീകരിക്കുന്നു. ഏകദേശം ഒരു ദശാബ്ദത്തോളം ഞാൻ 6497 സംവാദങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. കൂടാതെ, പാർട്ടി പതിവായി രാഷ്ട്രീയ ചുമതലകൾ നൽകുന്നുണ്ട്. അതെല്ലാം ഉത്സാഹത്തോടെ നിറവേറ്റാൻ ശ്രമിച്ചിട്ടുമുണ്ട്. എന്നാൽ അടുത്ത കാലത്തായി തനിക്ക് പാർട്ടിയോട് അഭിനിവേശമില്ലെന്ന് കണ്ടെത്തുന്നു. ആയതിനാൽ വിട്ടുപോകുകയാണ്’.
ലെജിസ്ലേറ്റീവ് കൗൺസിലിലേക്കുള്ള നോമിനേഷൻ നിരസിച്ചതിന് പാർട്ടി അംഗത്വം രാജിവെച്ച കന്നഡ നടനും മുൻ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവുമായിരുന്ന മുഖ്യമന്ത്രി ചന്ദ്രുവിന് പിന്നാലെയാണ് ബ്രിജേഷ് കലപ്പയും തന്റെ 25 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുന്നത്.