പാർട്ടി മാറാൻ ഡിമാൻഡുകൾ നിരത്തുന്ന കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയർമാനും മുന്‍ എം.എല്‍.എയുമായ ജോണി നെല്ലൂരിന്റെ ശബ്ദ രേഖ പുറത്ത്.
സ്റ്റേറ്റ് കാറും കോർപ്പറേഷൻ അധ്യക്ഷ സ്ഥാനവും തന്നാൽ എൽഡിഎഫിലേക്ക് വരാമെന്ന് കേരള കോൺഗ്രസ് (എം) നേതാവ് ഹഫീസിനോട് പറയുന്ന ശബ്ദരേഖയാണ് പ്രചരിക്കുന്നത്.
യുഡിഎഫ് സെക്രട്ടറി കൂടിയായ ജോണി നെല്ലൂർ, പാർട്ടി മാറിയാൽ സ്ഥാനങ്ങൾ നൽകാമെന്ന് ബിജെപി വാഗ്ധാനം ചെയ്തിട്ടുണ്ടെന്നും ശബ്ദരേഖയിൽ പറയുന്നു.
ന്യൂനപക്ഷ വികസന കോർപ്പറേഷൻ, സ്പൈസസ് ബോർഡ് എന്നിവിടങ്ങളിൽ ചെയർമാൻ സ്ഥാനം ബിജെപി ഓഫർ ചെയ്തിട്ടുണ്ട്, എന്നാൽ ബിജെപിയിലേക്ക് പോകാൻ ഇഷ്ടമല്ലെന്നും പറയുന്നത് ശബ്ദ രേഖയിൽ കേൾക്കാം.
എന്തുകൊണ്ട് പാർട്ടി മാറി എന്ന് പറയാൻ ഒരു കോർപ്പറേഷൻ ചെയർമാൻ സ്ഥാനമെങ്കിലും വേണം. ഒരു സ്റ്റേറ്റ് കാർ വേണം, ശബ്ദരേഖയിൽ പറയുന്നു.
എന്നാൽ, തനിക്കെതിരെയുള്ള ആരോപണം ജോണി നെല്ലൂർ നിഷേധിച്ചു. 54 വർഷത്തെ പൊതുപ്രവർത്തന പാരമ്പര്യം ഉള്ള ആളാണ് ഞാൻ. യുഡിഎഫിൽ നിന്നുകൊണ്ട് മൂന്ന് പ്രാവശ്യം എംഎൽഎയായി. തൃക്കാക്കര തിരഞ്ഞെടുപ്പിൽ അഭൂതപൂർവ്വമായ വിജയം യുഡിഎഫ് നേടിയതിന്റെ ജാള്യത മറക്കാൻ വേണ്ടി ബോധപൂർവ്വം സൃഷ്ടിച്ചെടുത്ത ഒരു വാർത്തയാണ് പ്രചരിക്കുന്നത്’, ജോണി നെല്ലൂർ പ്രതികരിച്ചു.
ഫോണിൽ വിളിച്ചെന്ന് പറയുന്ന ആളെ തനിക്കറിയില്ല. ഇയാളുമായി ഒരു ബന്ധവുമില്ല. ഇനി അത് ശരിയാണെന്ന് പറഞ്ഞാൽ പോലും അങ്ങനെ ഒരാളുമായി സംസാരിക്കേണ്ടതിന്റെ ഗതികേട് തനിക്കില്ലെന്നും ജോണി നെല്ലൂർ വ്യക്തമാക്കി.
1991ൽ മൂവാറ്റുപുഴ നിയോജകമണ്ഡലത്തിൽ നിന്നാണ് ജോണി നെല്ലൂർ ആദ്യമായി എംഎൽഎയായി തെരഞ്ഞെടുക്കപ്പെടുന്നത്. ഇവിടെ നിന്നും 3 തവണ തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 15 വർഷത്തോളം നിയമസഭാംഗമായി പ്രവർത്തിച്ചിട്ടുണ്ട്. 1991, 1996, 2001 നിയമസഭകളിലാണ് ഇവിടെനിന്നും തെരഞ്ഞെടുക്കപ്പെട്ടത്. മൂവാറ്റുപുഴയിൽ നിന്ന് തുടർച്ചയായി മൂന്ന് തവണ തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയും ഇദ്ദേഹമാണ്.
എന്നാൽ 2 പ്രാവശ്യം ഇവിടെ നിന്ന് പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. 2011-ൽ അദ്ദേഹം അങ്കമാലിയിൽ നിന്ന് മത്സരിച്ചെങ്കിലും മുൻ മന്ത്രി ജോസ് തെറ്റയിലിനോട് പരാജയപ്പെട്ടു.