കോൺഗ്രസ് വിട്ട കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേൽ ബി.ജെ.പി.യിൽ ചേർന്നു. രാവിലെ 11 മണിയോടെയാണ് സംസ്ഥാന ബി.ജെ.പി. ഓഫീസിൽ അനുയായികൾക്കൊപ്പം ഹർദിക് ബി.ജെ.പി.യിൽ ചേർന്നത്.
‘ഞാൻ ഒരിക്കലും ഒരു പദവിയും ആരോടും ആവശ്യപ്പെട്ടിട്ടില്ല. പ്രവർത്തിക്കാനാണ് ഞാൻ ബിജെപിയിൽ ചേരുന്നത്. കോൺഗ്രസ് പാർട്ടിക്ക് ഒരു തരത്തിലുള്ള പ്രവർത്തനവും ചെയ്യാൻ താൽപ്പര്യമില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. മറ്റ് പാർട്ടികളുടെ നേതാക്കളോട് ബിജെപിയിൽ വന്ന് ചേരാൻ ഞാൻ അഭ്യർത്ഥിക്കുന്നു. പ്രധാനമന്ത്രി മോദി ലോകത്തിന്റെ മുഴുവൻ അഭിമാനമാണ്’ ഹാർദിക് ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി മോദിക്ക് കീഴിൽ ഒരു എളിയ സൈനികനായി തന്റെ ജീവിതത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുകയാണെന്ന് ബിജെപിയിൽ ചേരും മുൻപ് ഹാർദിക് ട്വീറ്റ് ചെയ്തിരുന്നു.
അതേസമയം, ഹാർദിക്കിന്റെ പാർട്ടി പ്രവേശനത്തിൽ ബി.ജെ.പി.ക്കുള്ളിൽ അസ്വസ്ഥത പുകയയുകയാണ്.
ബി.ജെ.പി.ക്കും ആർ.എസ്.എസിനുമെതിരേ 2015 മുതൽ നിശിതവിമർശനമുയർത്തിയ ഹർദിക്കിനെ പാർട്ടി അംഗമാക്കുന്നതിൽ ബി.ജെ.പി.യുടെ ഗുജറാത്ത് ഘടകത്തിനുള്ളിൽ ശക്തമായ എതിർപ്പുണ്ട്.
എന്നാൽ, കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിനെതിരേ തുറന്ന എതിർപ്പുയർത്താൻ സംസ്ഥാന നേതാക്കൾ തയ്യാറായിട്ടില്ല.
2015-ൽ സംവരണവിഷയമുയർത്തി പട്ടേൽ പ്രക്ഷോഭത്തിന് നേതൃത്വം നൽകി പൊതുരംഗത്തെത്തിയ പാട്ടിദാർ സമുദായ നേതാവായ ഹർദിക് പട്ടേൽ 2019-ലാണ് കോൺഗ്രസിൽ ചേർന്നത്.
2020-ൽ ഗുജറാത്ത് സംസ്ഥാനകമ്മിറ്റിയുടെ വർക്കിങ് പ്രസിഡന്റായി.ഗുജറാത്ത് തിരഞ്ഞെടുപ്പ് വരാനിരിക്കെയാണ് കോൺഗ്രസ് നേതൃത്വത്തിനെ കടുത്ത രീതിയിൽ വിമർശിച്ച് ഹാർദിക് പാർട്ടിയിൽനിന്ന് രാജിവെച്ചത്.