• Home
  • kerala
  • മാത്യു കുഴല്‍നാടന്‍ തിരുത്തി…ജെയ്ക് ബാലകുമാര്‍ വീണയുടെ അല്ല വീണയുടെ കമ്പനിയുടെ മെന്റര്‍ …തെറ്റെങ്കില്‍ കേസ് കൊടുക്കാനും വെല്ലുവിളി

മാത്യു കുഴല്‍നാടന്‍ തിരുത്തി…ജെയ്ക് ബാലകുമാര്‍ വീണയുടെ അല്ല വീണയുടെ കമ്പനിയുടെ മെന്റര്‍ …തെറ്റെങ്കില്‍ കേസ് കൊടുക്കാനും വെല്ലുവിളി

പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് എന്ന ആഗോള കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരിലൊരാളായ ജെയ്ക് ബാലകുമാറിന് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ സോഫ്റ്റ് വെയര്‍ സ്റ്റാര്‍ട്ടപ്പായ എക്‌സാലോജികുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ച് മൂവാറ്റുപുഴ എം.എല്‍.എ. ജെയ്ക് ബാലകുമാറിന്റെ വാര്‍ത്താസമ്മേളനം. വീണ വിജയന്‍ അവരുടെ മെന്റര്‍ ആണ് ജെയ്ക് ബാലകുമാര്‍ എന്ന കാര്യം അവരുടെ എക്‌സാലോജികിന്റെ വെബ്‌സൈറ്റില്‍ വെളിപ്പെടുത്തിയിരുന്നു എന്നായിരുന്നു മാത്യുവിന്റെ നിയമസഭയിലെ പ്രസംഗം. എന്നാല്‍ പിന്നീട് വീണയുടെ പേഴ്‌സണല്‍ മെന്റര്‍ എന്നല്ല താന്‍ ഉദ്ദേശിച്ചിരുന്നതെന്നും എക്‌സാലോജികിന്റെ മെന്റര്‍ എന്നാണ് താന്‍ പറഞ്ഞതെന്നും അതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും മാത്യു നിയമസഭയ്ക്ക് പുറത്ത് പ്രതികരിച്ചു. വെബ്‌സൈറ്റ് വിവരങ്ങള്‍ ബുധനാഴ്ച പുറത്തുവിടുമെന്നും മാത്യു പറഞ്ഞിരുന്നു. വീണയുടെ കുറിപ്പ് എന്തുകൊണ്ടാണ് പിന്നീട് വെബ്‌സൈററില്‍ നിന്നും അപ്രത്യക്ഷമായത് എന്ന നിര്‍ണായകമായ ചോദ്യവും മാത്യു ഉയര്‍ത്തുകയുണ്ടായി.

താന്‍ ഇന്നലെ നിയമസഭയില്‍ ഉയര്‍ത്തിയ വാദം ആവര്‍ത്തിച്ച മാത്യു അതിനാവശ്യമായ ഡിജിറ്റല്‍ തെളിവുമായിട്ടായിരുന്നു വാര്‍ത്താ സമ്മേളനത്തിലെത്തിയത്. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കാര്യങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു. മെയ് 26-ന് സൈറ്റില്‍ ഉണ്ടായിരുന്ന വിവരങ്ങള്‍ പിന്നീട് മാറ്റിയെന്നും മാത്യു ആരോപിച്ചു. താന്‍ പറഞ്ഞത് തെറ്റെങ്കില്‍ കേസ് കൊടുക്കാന്‍ മാത്യു വെല്ലുവിളിക്കുകയും ചെയ്തു.

പി.ഡബ്ല്യു.സി.യുടെ ഡയറക്ടര്‍ തന്റെ മെന്റര്‍ ആണെന്ന് വീണ വിജയന്‍ സ്വന്തം സ്റ്റാര്‍ട്ടപ്പിന്റെ വെബ്‌സൈറ്റിലൂടെ പറഞ്ഞിട്ടുണ്ടെന്നായിരുന്നു മാത്യു കുഴല്‍നാടന്‍ ആരോപിച്ചത്. എന്നാല്‍ അതിന് തെളിവ് ഹാജരാക്കാന്‍ മാത്യുവിന് കഴിഞ്ഞിരുന്നില്ല. പിന്നീട് താന്‍ പറഞ്ഞത് അല്‍പം ഭേദഗതി ചെയ്ത് പറയാനും മാത്യു തയ്യാറായത് ചര്‍ച്ചയായി. തന്റെ മെന്റര്‍ ആണ് ജെയ്ക് ബാലകുമാര്‍ എന്ന് വീണ പറഞ്ഞു എന്നല്ല, വീണയുടെ കമ്പനിയുടെ മെന്റര്‍ ആണ് ജെയ്ക് എന്നായിരുന്നു താന്‍ പറഞ്ഞത് എന്ന് മാത്യു നിയമസഭയ്ക്ക് പുറത്ത് പറഞ്ഞു. ബുധനാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലും ഇത് ആവര്‍ത്തിച്ചു.

ചൊവ്വാഴ്ച നിയമസഭയില്‍ ഇക്കാര്യം ഉന്നയിക്കാന്‍ ശ്രമിച്ചപ്പോള്‍ മുഖ്യമന്ത്രി ക്ഷുഭിതനായി എതിര്‍ക്കുകയും മാത്യു പറയുന്നത് പച്ചക്കള്ളമാണെന്ന് പ്രസ്താവിക്കുകയും ചെയ്തിരുന്നു. സ്വര്‍ണക്കള്ളക്കടത്തു സംബന്ധിച്ച അടിയന്തിര പ്രമേയത്തിന്റെ അവതരണ ചര്‍ച്ചയിലായിരുന്നു മാത്യു കുഴല്‍നാടന്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിനെ നിയമിച്ച കണ്‍സള്‍ട്ടന്‍സിയായ പി.ഡബ്ല്യു.സി.യുമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് ബിസിനസ്പരമായ ബന്ധമുണ്ടെന്ന് ആരോപിച്ചത്. പച്ചക്കള്ളമല്ലെന്നു തെളിയിക്കാന്‍ മാത്യു കുഴല്‍നാടന്‍ തെളിവുകളുമായി പിന്നീട് നിയമസഭയ്ക്കു പുറത്ത് പ്രതികരിക്കുകയും ചെയ്തതോടെ ഈ വിഷയം ചൂടുപിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *