• Home
  • kerala
  • അട്ടപ്പാടി മധു വധക്കേസ് : വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു

അട്ടപ്പാടി മധു വധക്കേസ് : വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു

അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം മർദ്ദിച്ചു കൊന്ന കേസിലെ വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. മധുവിൻ്റെ അമ്മ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.

സ്പെഷ്യൽ പബ്ലിക് പ്രോസിക്ക്യൂട്ടറെ മാറ്റും വരെ വിചാരണ നിർത്തിവെക്കണമെന്നായിരുന്നു ആവശ്യം. കേസിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്. ഹർജി 10 ദിവസത്തിന് ശേഷം വീണ്ടും പരിഗണിക്കും.

മധു വധക്കേസിൻ്റെ വിചാരണ തുടങ്ങിയതിന് പിന്നാലെ രണ്ട് സാക്ഷികൾ കേസിൽ കൂറുമാറിയിരുന്നു. ഇതിനു പിന്നാലെയാണ് കേസിൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യവുമായി മധുവിൻ്റെ അമ്മയും സഹോദരിയും രംഗത്തു വന്നത്.

ഇക്കാര്യം ആവശ്യപ്പെട്ട് ഇവർ വിചാരണകോടതിയെ സമീപിച്ചെങ്കിലും പ്രോസിക്യൂട്ടറെ നിയമിക്കുന്നത് സർക്കാരായതിനാൽ കോടതിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ഹർജി തള്ളിയിരുന്നു. ഇതോടെയാണ് ഇവർ അപ്പീലുമായി ഹൈക്കോടതിയിൽ എത്തിയത്.

കേസിൽ നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല. സ്പെഷ്യൽ പ്രോസിക്യൂട്ടര്‍ അഡ്വ. സി രാജേന്ദ്രന് വിചാരണയിൽ പരിചയക്കുറവുണ്ടെന്നും രണ്ട് സാക്ഷികൾ കൂറുമാറിയത് പ്രോസിക്യൂട്ടറുടെ വീഴ്ചയാണെന്നും ചൂണ്ടിക്കാട്ടി മധുവിന്റെ അമ്മ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന് കത്ത് നല്‍കിയിരുന്നു. അഡീഷണൽ പ്രോസിക്യൂട്ടർ രാജേഷ് എം. മേനോനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നാണ് ഇവരുടെ ആവശ്യം.

കേസിൽ സാക്ഷികൾ പലരും ഇതിനോടകം കൂറുമാറുകയും കൂടുതൽ സാക്ഷികൾ കൂറുമാറാൻ സാധ്യത നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യമാണെന്ന് മധുവിന്റെ കുടുംബം ചൂണ്ടിക്കാട്ടുന്നു.

ജൂണ് പത്തിന് തുടങ്ങിയ കേസിൻ്റെ വിചാരണയിൽ പത്താം സാക്ഷി ഉണ്ണികൃഷ്ണൻ, പതിനൊന്നാം സാക്ഷി ചന്ദ്രൻ എന്നിവർ പ്രതികൾക്ക് അനുകൂലമായി കൂറ് മാറിയിരുന്നു. സാക്ഷികളെ പ്രതികൾ ഒളിവിൽ പാർപ്പിച്ചാണ് കൂറുമാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് കുടുംബത്തിന്റെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *