ഇന്നലെ ഇന്‍ഡിഗോ വിമാനത്തില്‍ മുഖ്യമന്ത്രി രാജിവെക്കുക എന്ന മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവായ എയ്‌ഡഡ് സ്‌കൂള്‍ അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്‌തു. മട്ടന്നൂര്‍ യു.പി.സ്‌കൂള്‍ അധ്യാപകനായ ഫര്‍സീന്‍ മജീദിനെയാണ് സസ്‌പെന്‍ഡ് ചെയ്‌തത്. ഫര്‍സീനിനെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഇന്നലെ തന്നെ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഫര്‍സീന്‍ ഉള്‍പ്പെടെ വിമാനത്തില്‍ ഉണ്ടായിരുന്ന മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് തിരുവനന്തപുരം പൊലീസ് കേസെടുത്തതിനു പിന്നാലെയാണ് സസ്‌പെന്‍ഷന്‍ ഉത്തരവും ഉണ്ടായിരിക്കുന്നത്.
മുഖ്യമന്ത്രി കണ്ണൂരിൽനിന്നു തിരുവനന്തപുരത്തെത്തിയ ഇൻഡിഗോ വിമാനത്തിലാണ് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി ആർ.കെ.നവീൻകുമാർ, മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ് എന്നിവർ ‘മുഖ്യമന്ത്രി രാജിവയ്ക്കുക’ എന്ന മുദ്രാവാക്യമുയർത്തിയത്. എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ഇവരെ സീറ്റുകൾക്കിടയിലേക്കു തള്ളിയിട്ടു.
തിരുവനന്തപുരത്ത് നിന്നും വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥർ ഇരുവരെയും വലിയതുറ പൊലീസിനു കൈമാറി.













