സംസ്ഥാന വിജിലൻസ് മേധാവി എം.ആർ. അജിത് കുമാറിനെ മാറ്റി. ഇത് സംബന്ധിച്ച ഉത്തരവ് ആഭ്യന്തര വകുപ്പ് പുറത്തിറക്കി. സ്വപ്ന സുരേഷ് വെള്ളിയാഴ്ച പുറത്ത് വിട്ട ശബ്ദരേഖയിലെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ആണ് സ്ഥാന ചലനം. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഐ.ജി എച്ച് വെങ്കിടേഷിനാണ് പകരം ചുമതല നൽകിയിരിക്കുന്നത്.
സ്വപ്ന സുരേഷ് പുറത്തു പറഞ്ഞ കാര്യങ്ങളിലും ശബ്ദ രേഖയിലും വിജിലൻസ് മേധാവി എം.ആർ. അജിത്‌കുമാർ, ക്രമ സമാധാന ചുമതലയുള്ള എ.ഡി.ജി.പി വിജയ് സാഖറെ എന്നിവരുമായി ഷാജ് കിരൺ നിരന്തരം സംസാരിച്ചതായി ആരോപണമുണ്ടായിരുന്നു. വിജിലൻസ് മേധാവിയെ ഷാജ് വിളിച്ചതായി ഇന്റലിജൻസ് റിപ്പോർട്ടും സ്ഥിരീകരിച്ചിരുന്നു. ആരോപണം സാഖറെ തള്ളിയിരുന്നെങ്കിലും അജിത് കുമാർ പ്രതികരിച്ചിരുന്നില്ല. സരിത്തിനെ കസ്റ്റഡിയിലടുത്ത വിവരം ഷാജ് കിരൺ ആദ്യമറിഞ്ഞത് എം.ആർ. അജിത് കുമാർ പറഞ്ഞാണെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു.














