തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ സി.പി.ഐ നേതാക്കളെയും പ്രവർത്തകരെയും നോക്കുകുത്തികളാക്കിയുള്ള പ്രചാരണ രീതി ആയിരുന്നു ഇടതു മുന്നണിയുടേത് എന്ന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ വിമർശനം. ചില സി.പി.എം നേതാക്കളുടെ പ്രചാരണരീതി ഇടതുമുന്നണിക്ക് യോജിച്ചതായിരുന്നില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ന നിലയിൽ തിരഞ്ഞെടുപ്പ് പ്രചാരണം സംഘടിപ്പിക്കുന്നതിൽ വീഴ്ചയുണ്ടായിട്ടുണ്ട് .സി.പി.എം സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം വരുമുമ്പു തന്നെ കെ.എസ്.അരുൺകുമാറിനായി ചുവരെഴുത്ത് ആരംഭിച്ചു. തുടക്കത്തിൽത്തന്നെ ഇത് തിരിച്ചടിയായി.ജോ ജോസഫ് ഒരു പ്രത്യേക മതവിഭാഗത്തിന്റെ സ്ഥാനാർത്ഥിയാണെന്ന പ്രചാരണം ഉണ്ടായി. ഇത് ദോഷം ചെയ്തുവെന്ന് യോഗം അഭിപ്രായപ്പെട്ടു.













