നടിയെ പീഡിപ്പിച്ച കേസിൽ പൊലീസിന് മുന്നിൽ മെയ് 19 ന് ഹാജരാകാമെന്ന് നടനും നിർമാതവുമായ വിജയ് ബാബു അറിയിച്ചു. ഇപ്പോൾ ബിസിനസ് ടൂറിൽ വിദേശത്താണ് എന്നാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ അറിയിച്ചിരിക്കുന്നത്.
18 ന് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനാൽ 19 ന് നാട്ടിൽ എത്താമെന്നാണ് വിശദീകരണം. പോലീസ് നൽകിയ നോട്ടീസിനുള്ള മറുപടിയിലാണ് വിജയ് ബാബു സാവകാശം തേടിയിരിക്കുന്നത്. ഇ-മെയിൽ വഴിയായിരുന്നു മറുപടി.
നിലവിൽ എവിടെയാണുള്ളതെന്ന് വ്യക്തമാക്കാതെയാണ് വിജയ് ബാബു മെയിൽ ചെയ്തത്.
അതേസമയം നടന് സാവകാശം നൽകാനാവില്ല എന്നാണ് പോലീസ് നിലപാട്. അടിയന്തിരമായി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. വിജയ് ബാബുവിന് നൽകിയ മറുപടിയിലാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇക്കഴിഞ്ഞ 24-നാണ് ബലാത്സംഗക്കേസിൽ ആരോപണവിധേയനായ വിജയ് ബാബു ബെംഗളൂരു വിമാനത്താവളം വഴി ദുബായിലേക്ക് പോയത്. രണ്ടുപേരാണ് താരത്തിനെതിരെ പരാതിയുമായി രംഗത്തുവന്നത്. തന്നെ ചുംബിക്കാൻ ശ്രമിച്ചു എന്നാണ് രണ്ടാമത്തെയാൾ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്.
പരാതിക്കാരിയോടൊപ്പം ഇയാൾ ആഡംബര ഹോട്ടലിലും ഫ്ളാറ്റുകളിലും എത്തിയതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. മാർച്ച് 13-മുതൽ ഏപ്രിൽ 14-വരെ അഞ്ചുസ്ഥലത്ത് തന്നെ കൊണ്ടുപോയെന്നാണ് പരാതിക്കാരിയുടെ മൊഴി. ഇവിടെ നിന്നും തെളിവു ശേഖരിച്ചിട്ടുണ്ട്. പരിശോധന നടത്തിയ സ്ഥലങ്ങളിൽ വിജയ് ബാബുവിന്റെ സാന്നിധ്യമുണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.