ദുബായിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വ്ളോഗർ റിഫ മെഹ്നുവിന്റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും. കാക്കൂർ പാവണ്ടൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ അടക്കിയ റിഫയുടെ മൃതദേഹം രാവിലെ പത്ത് മണിയോടെയാണ് പുറത്തെടുക്കുക.
കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫോറെൻസിക് സർജന്മാർ പോസ്റ്റ്മോർട്ടവും ആന്തരിക അവയവങ്ങളുടെ രാസ പരിശോധനയും നടത്തും.
മൃതദേഹം തഹസിൽദാരാണ് ഇൻക്വസ്റ്റ് നടത്തുക.
മരണത്തിൽ ദുരൂഹത ഉണ്ടെന്ന റിഫയുടെ കുടുംബത്തിന്റെ പരാതിയെ തുടർന്നാണ് പോസ്റ്റ്മോർട്ടം നടത്തുന്നത്.
മാര്‍ച്ച് ഒന്നാം തീയതിയാണ് റിഫ മെഹ്നുവിനെ ദുബായിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. നാട്ടിലെത്തിച്ച മൃതദേഹം മാർച്ച് മൂന്നിന് രാവിലെ കബറടക്കുകയായിരുന്നു. ആത്മഹത്യ ചെയ്യത്തക്ക കാരണങ്ങൾ ഒന്നും റിഫയ്ക്ക് ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. മരിക്കുന്നതിന് മുമ്പ് റിഫ വീട്ടുകാരുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.
മാനസികമായും ശാരീരികമായുമുള്ള പീഡനം റിഫയുടെ മരണത്തിനു കാരണമായതായി കാക്കൂർ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ഭർത്താവ് മെഹ്നാസിനെതിരെ ചുമത്തിയിരിക്കുന്നത്.