മധ്യപ്രദേശിലെ ഇൻഡോറിൽ ഇരുനില കെട്ടിടത്തിന് തീപിടിച്ച് ഏഴു പേർ വെന്തു മരിച്ചു. ശനിയാഴ്ച
പുലർച്ചെ നാലിനും അഞ്ചിനുമിടയിലാണ് വിജയനഗറിലെ കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്.
ഒൻപത് പേരെ രക്ഷപ്പെടുത്തിയതായി സിറ്റി പൊലീസ് കമ്മീഷണർ ഹരിനാരായണ ഛാരി മിശ്ര വാർത്താ ഏജൻസിയെ അറിയിച്ചു. മരിച്ചവരെ പൂർണമായും തിരിച്ചറിയാനായിട്ടില്ല.
മൂന്നു മണിക്കൂറോളമെടുത്താണ് തീയണച്ചത്. കെട്ടിടത്തിന്റെ പാർക്കിങ് എരിയയിൽ ഉണ്ടായിരുന്ന വാഹനങ്ങളും കത്തിനശിച്ചു. ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
കെട്ടിടത്തിൽ അഗ്നിരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കാത്തതിനാൽ കെട്ടിട ഉടമ അൻസാർ പട്ടേലിനെതിരെ കേസെടുത്തിട്ടുണ്ട്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും അശ്രദ്ധമൂലമുള്ള മരണത്തിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.