കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ ടിക്കറ്റിന്റെ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യശാലികളെ തിരിച്ചറിഞ്ഞു. കന്യാകുമാരിക്കടുത്ത് മണവാളക്കുറിച്ചി സ്വദേശികളായ രമേശൻ, ഡോക്ടർ പ്രദീപ് എന്നിവർക്കാണ് ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ചത്.
നറുക്കെടുപ്പ് നടന്ന് ദിവസങ്ങൾക്ക് ശേഷവും ടിക്കറ്റിന് ആരും അവകാശം ഉന്നയിച്ചിരുന്നില്ല. ഇന്ന് ലോട്ടറി ടിക്കറ്റുമായി ഇരുവരും ലോട്ടറി ഓഫീസിൽ എത്തുകയായിരുന്നു. കുടുംബത്തിൽ ഒരു മരണം ഉണ്ടായതും ആരോഗ്യ പ്രശ്നങ്ങളും കാരണമാണ് ടിക്കറ്റുമായി എത്താൻ വൈകിയതെന്ന് പ്രദീപും രമേശനും പറഞ്ഞു.
തമിഴ്നാട് ആരോഗ്യവകുപ്പിൽ ഡോക്ടറാണ് എ.പ്രദീപ്. ഈ മാസം 15ന് രാവിലെ വിദേശത്ത് നിന്ന് വന്ന രമേശന്റെ ബന്ധുവിനെ വിളിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴാണ് ലോട്ടറിയെടുത്തതെന്ന് ഇരുവരും പറഞ്ഞു.
സമ്മാനത്തുക പങ്കിട്ടെടുക്കാനാണ് തീരുമാനം. നേരത്തെയും ലോട്ടറി എടുത്തിട്ടുണ്ടെങ്കിലും വിലയ തുക സമ്മാനമായി ലഭിക്കുന്നത് ആദ്യമായാണ്. എപ്പോഴും ഒരുമിച്ചാണ് ടിക്കറ്റ് എടുക്കാറുള്ളതെന്നും രമേശനും പ്രദീപും പറഞ്ഞു.
ഇരുവരും ചേർന്നുള്ള ജോയിന്റ് അക്കൗണ്ടാണ് സമ്മാനത്തുക കൈപ്പറ്റാനായി നൽകിയിട്ടുള്ളത്. നികുതി കഴിച്ച് 6 കോടി 16 ലക്ഷം രൂപയാണ് ഇവർക്ക് ലഭിക്കുക.
കഴിഞ്ഞ ഞായറാഴ്ച നടന്ന നറുക്കെടുപ്പിൽ, HB 727990 എന്ന നമ്പറിനായിരുന്നു പത്തുകോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. തിരുവനന്തപുരത്തെ കൈരളി ഏജൻസിയുതേതായിരുന്നു ടിക്കറ്റ്. വലിയതുറ സ്വദേശികളായ ജസീന്ത- രംഗൻ ദമ്പതിമാരായിരുന്നു ടിക്കറ്റ് വിൽപന നടത്തിയത്.