കൊവിഡ് മഹാമാരിയുടെ നിഴലില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നിറമില്ലാതായിരുന്ന പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരം മറ്റന്നാള്‍. ഇന്ന് വൈകീട്ടാണ് പ്രശസ്‌തമായ സാമ്പിള്‍ വെടിക്കെട്ട്. എന്നാല്‍ പൂരപ്രേമികള്‍ക്ക് ഇച്ഛാഭംഗമുണ്ടാക്കുന്ന വിധത്തില്‍ സ്വരാജ് റൌണ്ടില്‍ നിന്ന് വെടിക്കെട്ട് കാണാന്‍ അനുമതിയില്ലെന്ന് എക്സ്പ്ലോസീവ് കേരള മേധാവി ഡോ.പി കെ റാണ പറഞ്ഞു . സുപ്രീംകോടതി വിധി അനുസരിക്കണമെന്ന് നിർദേശമുണ്ട് . തൃശ്ശൂര്‍ പൂരത്തിന്‍റെ സാമ്പിൾ വെടിക്കെട്ടിന് രാത്രി 7മണിക്ക് പാറമേക്കാവ് ദേവസ്വവും 8 മണിക്ക് തിരുവമ്പാടി ദേവസ്വവും വെടിക്കെട്ടിന് തിരി കൊളുത്തും. ഒരുക്കങ്ങളെല്ലാം പൂർത്തിയായി. വൈകുന്നേരം 4 മണിയോടെ നഗരത്തിൽ ഗതാഗത നിയന്ത്രമുണ്ടാകും.
പൂരം പ്രമാണിച്ച് മിക്ക ട്രെയിനുകൾക്കും പൂങ്കുന്നം സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ ചമയ പ്രദർശനം രാവിലെ തുടങ്ങും. പൂരത്തിൽ ആനകളുടെ ചമയങ്ങളും കുടമാറ്റത്തിനുള്ള കുടകളും പ്രദർശനത്തിനുണ്ടാകും. തിരുവമ്പാടിയുടെ ചമയ പ്രദർശനം റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. പാറമേക്കാവിന്‍റെ ചമയപ്രദർശനം സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. നാളെയും പ്രദർശനമുണ്ടാവും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉൾപ്പടെയുള്ള പ്രമുഖർ നാളെ പ്രദർശനം കാണാൻ എത്തും