തെക്കൻ കശ്മീരിൽ ഇന്ന് നടന്ന ഏറ്റുമുട്ടലിൽ ഹിസ്ബുൾ മുജാഹിദീൻ (എച്ച്എം) കമാൻഡർ മുഹമ്മദ് അഷ്റഫ് ഖാൻ ഉൾപ്പടെ 3 ഭീകരരെ സൈന്യം വധിച്ചു.
കശ്മീരിൽ ജീവിച്ചിരിക്കുന്ന തീവ്രവാദികളിൽ ഏറ്റവും പ്രായം കൂടിയ ആളാണ് മുഹമ്മദ് അഷ്റഫ് ഖാൻ.
തെക്കൻ കശ്മീരിലെ പ്രശസ്ത ടൂറിസ്റ്റ്
കേന്ദ്രമായ പഹൽഗാമിലെ വനത്തിൽ ഇന്ന് രാവിലെ ആരംഭിച്ച വെടിവെപ്പിലാണ് ഖാൻ എന്ന അഷ്‌റഫ് മൊൾവിയും രണ്ട് കൂട്ടാളികളും കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു.
തീവ്രവാദികളുടെ സാന്നിധ്യം ഉണ്ടെന്ന വിവരത്തെ തുടർന്ന് ഇന്ന് രാവിലെയാണ് ജമ്മു കശ്മീർ പോലീസും സൈന്യവും അടങ്ങിയ സംഘം പഹൽഗാമിലെ വനപ്രദേശം വളഞ്ഞത്. തുടർന്ന് ഭീകരർ വെടിയുതിർത്ത് സുരക്ഷാ വലയം ഭേദിക്കാൻ ശ്രമിക്കുകയായിരുന്നു. ഉച്ചയോടെയാണ് സൈന്യം 3 ഭീകരരെയും വധിച്ചത്. കൊല്ലപ്പെട്ട മറ്റു രണ്ട് ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല.
കഴിഞ്ഞ വർഷം ജമ്മുകശ്‍മീർ പോലീസ് പുറത്തുവിട്ട പത്ത് മോസ്റ്റ് വാണ്ടഡ് തീവ്രവാദ കമാൻഡർമാരുടെ പട്ടികയിൽ ഉൾപ്പെട്ടയാളാണ് ഖാൻ.
2013ൽ ഹിസ്ബുൾ മുജാഹിദ്ദീനിൽ ചേർന്ന ഇയാൾ കഴിഞ്ഞ ഒമ്പത് വർഷമായി ദക്ഷിണ കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി തീവ്രവാദ ആക്രമണങ്ങളിൽ ഉൾപ്പെട്ടിരുന്നു.
തെക്കൻ കശ്മീരിലെ യുവാക്കളെ തീവ്രവാദി സംഘത്തിൽ ചേരാൻ
പ്രേരിപ്പിക്കുന്നതിലും ഖാൻ പ്രധാന പങ്കുവഹിച്ചതായി പോലീസ് വൃത്തങ്ങൾ പറയുന്നു.
ഈ വർഷം വെടിവെപ്പിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ പ്രധാന തീവ്രവാദി കമാൻഡറാണ് ഖാൻ. ഏപ്രിൽ 22 ന്, വടക്കൻ കശ്മീരിലെ ബാരാമുള്ളയിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) കമാൻഡർ മുഹമ്മദ് യൂസഫ് ദർ എന്ന യൂസഫ് കാൻട്രൂ കൊല്ലപ്പെട്ടിരുന്നു. ലഷ്‌കർ ഇ തൊയ്ബയിലേക്ക് മാറുന്നതിന് മുമ്പ് ഹിബ്‌സുൽ മുജാഹിദ്ദീൻ കമാൻഡറായിരുന്നു ദാർ.