മുട്ടിൽ മരം മുറി കേസിലെ പ്രതികളായ
സർക്കാർ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതി.
പ്രതികളായ വില്ലേജ് ഓഫീസർ കെ കെ അജി, സ്പെഷ്യൽ വില്ലേജ് ഓഫീസർ കെ ഓ സിന്ധു എന്നിവർക്കാണ് ജസ്റ്റിസ് മാരായ എൽ നാഗേശ്വർ റാവു, ബി ആർ ഗവായ് എന്നിവരടങ്ങിയ ബെഞ്ച് മുൻകൂർ ജാമ്യം അനുവദിക്കാൻ വിസ്സമ്മതിച്ചത്.
പ്രതികൾ സ്ഥിരംജാമ്യത്തിനായി കോടതിയെ സമീപിക്കാനും സുപ്രീം കോടതി നിർദേശിച്ചു.
ഇതേതുടർന്ന് ഇരുവരും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു.
സർക്കാരിന്റെ അനുമതിയില്ലാതെ ഈട്ടി മരങ്ങൾ മുറിച്ച് മാറ്റാൻ പ്രതികൾക്ക് സഹായം നൽകിയെന്നാണ് കെ കെ അജിക്കും, കെ ഓ സിന്ധുവിനും എതിരായ കേസ്.
എന്നാൽ, മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട് സർക്കാരിന്റെ നിർദേശം പാലിക്കുക മാത്രമാണ് ചെയ്തതെന്ന് സിന്ധുവിന് വേണ്ടി ഹാജരായ അഭിഭാഷകൻ പി.വി ദിനേശ് വാദിച്ചു. ചന്ദനം മുറിക്കുന്നതിന് അനുമതി നൽകരുതെന്നാണ് സർക്കാർ നിർദേശം. എന്നാൽ മുട്ടിലിൽ മുറിച്ചത് ഈട്ടിയയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചന്ദനം ഒഴികയുള്ള മരങ്ങൾ മുറിക്കുന്നതിന് സഹായം നൽകിയില്ലെങ്കിൽ അച്ചടക്ക നടപടി ഉണ്ടാകുമെന്ന സർക്കാർ നിർദേശം ഉണ്ടായിരുന്നു. ഇത് ലംഘിച്ചാൽ അച്ചടക്ക നടപടി ഉണ്ടാകുമായിരുന്നുവെന്നും ദിനേശ് വാദിച്ചു.
മരം നിന്നിരുന്ന സ്ഥലത്ത് എത്തി സർവ്വേ സ്കെച്ച് തയ്യാറാക്കുക മാത്രമാണ് ചെയ്ത്. മുഖ്യ പ്രതികളുമായി നടത്തി എന്ന് പറയപ്പെടുന്ന നാൽപതിലധികം ഫോൺ കോളുകളിൽ പലതും സെക്കൻഡുകൾ മാത്രമാണ് നീണ്ടു നിന്നതെന്നും അദ്ദേഹം വാദിച്ചു.
അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണെമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.