നാറ്റോയിൽ അംഗത്വം സ്വീകരിക്കാനുള്ള ഫിൻലൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങളുടെ തീരുമാനം ഗുരുതര പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകി.
അംഗത്വം സ്വീകരിച്ചാൽ ഈ രാജ്യങ്ങൾക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുമെന്ന് തിങ്കളാഴ്ച റഷ്യ അറിയിച്ചു.
ദൂരവ്യാപക ഫലങ്ങളുണ്ടാക്കുന്ന തീരുമാനമാണിതെന്ന് ഉപ വിദേശമന്ത്രി സെർഗെയ് റയാബ്കോവ് മാധ്യപ്രവർത്തകരോട് പറഞ്ഞു. ഫിൻലൻഡിന്റേയും സ്വീഡന്റേയും ഈ തീരുമാനം നിലവിലുള്ള സൈനിക സംഘർഷങ്ങൾ വർധിക്കാൻ ഇടയാക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.
അടിസ്ഥാനമില്ലാത്ത ആശയങ്ങൾക്ക് വേണ്ടി സാമാന്യബോധം അടിയറവ് വെയ്ക്കുന്നത് പരിതാപകരമാണെന്നും ഈ തീരുമാനത്തിലൂടെ ഇരുരാജ്യങ്ങളുടേയും സുരക്ഷിതത്വം വർധിക്കില്ലെന്നും അവക്കെതിരെ റഷ്യ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും റയാബ്കോവ് പറഞ്ഞു. നാറ്റോയിൽ ചേരാനുള്ള തീരുമാനത്തിൽ നിന്ന് പിൻമാറുന്നതാണ് ഫിൻലൻഡിനും സ്വീഡനും നല്ലതെന്നും റയാബ്കോവ് കൂട്ടിച്ചേർത്തു.
റഷ്യൻ അധിനിവേശം ഭയന്നാണ് പതിറ്റാണ്ടുകളായി ഫിൻലൻഡും സ്വീഡനും നാറ്റോയിൽ നിന്ന് വിട്ടുനിൽക്കുന്നത്. റഷ്യയുമായി 1,300 കിലോമീറ്റോളം അതിർത്തി പങ്കിടുന്ന ഫിൻലൻഡിന്റെ പ്രദേശത്ത് അധിനിവേശം നടത്തുമെന്നാണ് റഷ്യയുടെ ഭീഷണി.
മുപ്പതോളം അംഗരാഷ്ട്രങ്ങളുള്ള നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷനിൽ(നാറ്റോ) അംഗമാകുന്ന കാര്യം ഫിന്നിഷ് പ്രസിഡന്റ് സൗലി നീനിസ്റ്റോ ശനിയാഴ്ചയാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുതിനെ ധരിപ്പിച്ചത്. തുടർന്ന് ഫിൻലൻഡിനുള്ള വൈദ്യുതി കയറ്റുമതി റഷ്യ നിർത്തിവെച്ചിരുന്നു.
ഫിൻലൻഡ് സൈനിക നിഷ്പക്ഷത അവസാനിപ്പിക്കുന്നത് ഒരു ഗുരുതര വീഴ്ചയായാണ് പുതിൻ നോക്കിക്കാണുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചന നൽകി.
ഫിൻലന്റിന് പിന്നാലെ സ്വീഡനും അംഗത്വമെടുക്കുന്ന കാര്യം അറിയിക്കുകയായിരുന്നു.