കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ ശുപാർശ. ഇത് സംബന്ധിച്ച റിപ്പോർട്ട് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ, ഡി ഐ ജി ക്കും കളക്ടർക്കും നൽകി. ഓപ്പറേഷൻ കാവലിന്റെ ഭാഗമായാണ് പോലീസിന്റെ ശുപാർശ.
അര്‍ജുന്‍ ആയങ്കി കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതടക്കം വിലക്കണമെന്നാണ് സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നത്. സ്വർണ്ണക്കടത്ത്, ക്വട്ടേഷൻ കേസുകളുള്ള അർജുൻ ആയങ്കി സ്ഥിരം കുറ്റവാളിയെന്നാണ് പൊലീസ് റിപ്പോർട്ട്. അര്‍ജുന്‍ ആയങ്കി ഉള്‍പ്പെട്ട കേസുകളുടെ വിശദാംശങ്ങളും ഡി.ഐ.ജിക്ക് കൈമാറിയിട്ടുണ്ട്.
ഉത്തരവ് ഇറങ്ങിയാൽ അർജുൻ ആയങ്കിക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കാനാകില്ല.
2021 ജൂൺ 28 നാണ് അർജുൻ ആയങ്കിയെ കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 31ന് ഇയാൾക്ക് കർശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.