കണ്ണൂർ സർവകലാശാലയിൽ മുൻവർഷത്തെ ചോദ്യപേപ്പർ ആവർത്തിച്ച സംഭവത്തിനു പിന്നാലെ പരീക്ഷാ കൺട്രോളർ ഡോ. പി.ജെ. വിൻസെന്റ് സ്ഥാനം ഒഴിയുന്നു. പരീക്ഷാ കൺട്രോളർ ആയുള്ള ഡെപ്യൂട്ടേഷൻ റദ്ദാക്കണമെന്ന ആവശ്യം വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ അംഗീകരിച്ചതിന് പിന്നാലെയാണ് സ്ഥാനം ഒഴിയുന്നത്.
ചൊവ്വാഴ്ച സ്ഥാനം ഒഴിയുന്ന വിൻസെന്റ്, ബുധനാഴ്ച തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം അധ്യാപക തസ്തികയിലേക്ക് മടങ്ങും.
സൈക്കോളജി പരീക്ഷയുടെ രണ്ടു ചോദ്യപേപ്പറുകൾ ആവർത്തിക്കുകയും ബോട്ടണി പരീക്ഷയുടെ ചോദ്യപേപ്പറിൽ 95 ശതമാനം ചോദ്യങ്ങൾ മുൻവർഷത്തെ ചോദ്യപേപ്പറിൽനിന്ന് ആവർത്തിക്കുകയും ചെയ്തതാണ് വിവാദങ്ങൾക്കിടയാക്കിയത്. ഇതിന് പിന്നാലെ പരീക്ഷാ കൺട്രോളർക്കെതിരേ വലിയ വിമർശനവും ഉയർന്നിരുന്നു.
ബി.എസ് സി. സൈക്കോളജി മൂന്നാം സെമസ്റ്ററിലെ സൈക്കോളജി ഓഫ് ഇൻഡിവിജ്വൽ ഡിഫറൻസസ്, ന്യൂറോ ബയോളജിക്കൽ പെർസ്പെക്ടീവ് എന്നീ പരീക്ഷകളുടെ ചോദ്യപേപ്പറുകളാണ് കഴിഞ്ഞ വർഷത്തേത് ആവർത്തിച്ചത്. തുടർന്ന് സർവകലാശാല ഈ പരീക്ഷകൾ റദ്ദാക്കി.
പിന്നാലെ നടന്ന ബി.എസ് സി. ബോട്ടണി പരീക്ഷയുടെ ചോദ്യപേപ്പറിലും ആവർത്തനമുണ്ടായി. 40 മാർക്കിന്റെ ചോദ്യപേപ്പറിൽ 34 മാർക്കിന്റേതും കഴിഞ്ഞ വർഷത്തെ ചോദ്യങ്ങളായിരുന്നു. ഇതും വിവാദം രൂക്ഷമാകാൻ കാരണമായി.