ന്യൂഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്രജെയിനിനെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌തു. ഹവാല ഇടപാടുകളുടെ പേരിലാണ് അറസ്‌റ്റെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു.
2017 ഓഗസ്റ്റിൽ സത്യേന്ദ്രജെയിനിനും ബന്ധുക്കൾക്കുമെതിരെ സിബിഐ കേസെടുത്തിരുന്നു. നാല് കടലാസ് കമ്പനി ഉണ്ടാക്കി 2011–-2012ൽ 11.78 കോടിയുടെയും 2015–-2016ൽ 4.63 കോടിയുടെയും കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്.
കേന്ദ്ര പൊതുമരാമത്ത് വകുപ്പിൽ (സിപിഡബ്ല്യുഡി) ഉദ്യോഗസ്ഥനായിരിക്കെ സത്യേന്ദ്രജെയിൻ നിയന്ത്രിച്ചിരുന്ന കമ്പനികളിലേക്ക് ഹവാല ഇടപാടിലൂടെ 4.81 കോടി എത്തിയതായും സിബിഐ അവകാശപ്പെട്ടു.
സിബിഐ എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി കേസെടുത്തത്.
മാസങ്ങൾക്കുമുമ്പ് സത്യേന്ദ്ര ജെയിനിന്റെ കുടുംബത്തിന്റെയും ബന്ധപ്പെട്ട ചില കമ്പനികളുടെയും 4.81 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിരുന്നു.
അരവിന്ദ് കെജ്‌രിവാൾ സർക്കാരിൽ ആരോഗ്യം, ഭവനം, പൊതുമരാമത്ത്, വ്യവസായം, ജലസേചനം തുടങ്ങിയ പല പ്രധാനവകുപ്പുകളും കൈകാര്യം ചെയ്യുന്നത് സത്യേന്ദ്ര ജെയിനാണ്. ഏതാനും മാസത്തിനകം നിയമസഭാ തിരഞ്ഞെടുപ്പുള്ള ഹിമാചൽപ്രദേശിൽ ആം ആദ്മി പാർട്ടിയുടെ ചുമതലക്കാരനാണ് സത്യേന്ദർ ജെയിൻ. ഇദ്ദേഹം അവിടെ പ്രവർത്തിക്കുന്നതു തടയാനാണ് അറസ്റ്റ് എന്നാണ് ആം ആദ്മി പാർട്ടി ആരോപണം.
ഒരാഴ്ചയ്ക്കിടയിൽ ആം ആദ്മി പാർട്ടിക്ക് നഷ്ടമാകുന്ന രണ്ടാമത്തെ ആരോഗ്യ മന്ത്രിയാണിത്. പഞ്ചാബിൽ ആരോഗ്യ മന്ത്രി വിജയ് സിംഗ്ലയെ അഴിമതിക്കേസിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് അറസ്റ്റ് ചെയ്തത്.