നടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ നടനും നിർമ്മാതാവുമായ വിജയ്ബാബു താൻ ഒളിവിൽ പാർക്കുന്ന ജോർജിയയിൽ നിന്നും വീണ്ടും ദുബായിയിൽ എത്തിയതായി വിവരം. നേരത്തെ ദുബായിലേക്ക് രക്ഷപ്പെട്ട നടൻ പിന്നീട് ജോർജ്ജിയയിലേക്കു കടക്കുകയായിരുന്നു. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാനുള്ള കരാർ നിലവിൽ ഇല്ലാത്ത രാജ്യമാണ് ജോർജിയ. ഇത് കൊണ്ടാണ് വിജയ്ബാബു അങ്ങോട്ട് രക്ഷപ്പെട്ടത് എന്ന് പറയുന്നു. എന്നാൽ കോടതി മുൻകൂർ ജാമ്യ അപേക്ഷ തീർപ്പാക്കാതെ മടക്ക ടിക്കറ്റ് എടുത്ത് ഹാജരാക്കിയാൽ ഹർജി പരിഗണിക്കാം എന്ന് അഭിപ്രായപ്പെട്ടത് വിജയ്ബാബുവിനെ പുനർചിന്തയ്ക്കു പ്രേരിപ്പിച്ചു എന്നാണ് റിപോർട്ടുകൾ.
വിജയ്ബാബുവിനെ നാളെ കേരളത്തിലെത്തിക്കാനുള്ള നീക്കത്തിലാണ് കൊച്ചി പൊലീസ്. കേരളത്തിലെത്താൻ കോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പൊലീസിന്റെ നടപടി. പാസ്‌പോർട്ട് റദ്ദാക്കിയ സാഹചര്യത്തിൽ ഇദ്ദേഹത്തെ പ്രത്യേക യാത്രാരേഖ നൽകി കേരളത്തിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. നാളെ വൈകിട്ടോടെ കേരളത്തിലെത്തിക്കാനാണ് നീക്കം. നാളെ തിരിച്ചെത്തിയില്ലെങ്കിൽ ഇന്റർപോളുമായി ബന്ധപ്പെട്ട് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനും കൊച്ചി പോലീസ് ആലോചിക്കുന്നുണ്ട് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.