കോഴിക്കോട്കെഎസ്‌ആർടിസി ബസ് സ്‌റ്റാന്റിലെ തൂണുകൾക്കിടയിൽ പെട്ടുപോയ സ്വിഫ്‌റ്റ് ബസ് ഒടുവിൽ പുറത്തിറക്കി. അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ഒരു തൂണിൽ തളളിനിന്ന ഇരുമ്പ് വലയം അറുത്ത് മാറ്റിയാണ് ബസ് പുറത്തെത്തിച്ചത്. ബംഗളൂരുവിൽ നിന്നും എത്തിച്ച ബസ് ആണ് കുടുങ്ങിയത്. തൂണുകളുടെ അകലം കണക്കാക്കാൻ കഴിയാതെ പാർക്ക് ചെയ്ത ഡ്രൈവറുടെ പരിചയക്കുറവ് കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് കരുതുന്നത്. ബസ് പുറത്തെടുക്കാൻ ശ്രമം ആരംഭിച്ചതോടെ കൂടുതൽ ജാമാവുകയായിരുന്നു. ജീവനക്കാർ തളളിനോക്കിയിട്ടും ബസ് പുറത്തെത്തിക്കാൻ കഴിഞ്ഞിരുന്നില്ല. ബസിന്റെ ചില്ലുകൾ തകർത്തോ, തൂണുകളുടെ വശങ്ങൾ പൊളിച്ചോ മാത്രമേ ബസ് പുറത്തെടുക്കാനാവൂ എന്ന സ്ഥിതി ആയിരുന്നു. . തുടർന്ന് തൂണിനു ചുറ്റും പിടിപ്പിച്ചിരുന്ന സ്റ്റീൽ നിർമിത വളയം അറുത്ത് മാറ്റി ബസ് പുറത്തെത്തിക്കുകയായിരുന്നു. കോഴിക്കോട് ബസ് സ്‌റ്റാൻഡ് നിർമ്മാണത്തിൽ അപാകതയുണ്ടെന്ന ആരോപണം പണ്ടേ ഉണ്ട്. സാധാരണ കെഎസ്‌ആർടിസി ബസുകൾ വളരെ ബുദ്ധിമുട്ടിയാണ് ഇവിടെ പാർക്ക് ചെയ്യുന്നത്. വലിയ തൂണുകൾക്കിടയിൽ ബസ്സുകൾക്ക് കയറി നില്ക്കാൻ ഒട്ടും സ്ഥലം ഇല്ല എന്നത് ഒരു പാട് പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു.













