ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കുട്ടി ആരാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കുട്ടിയുടെ മാതാപിതാക്കളെ പ്രതിചേര്‍ക്കാന്‍ പൊലീസ് അന്വേഷിക്കുകയാണ്. കുട്ടിയെ തോളിലേറ്റി നടന്ന ആള്‍ കുട്ടിയുടെ ബന്ധുവല്ല എന്ന പൊലീസ് പറയുന്നു. ഇരാററുപേട്ട സ്വദേശി അന്‍സാര്‍ നജീബ് ആണ് കുട്ടിയെ തോളലേറ്റിയത്. ഇദ്ദേഹത്തെ കസ്റ്റഡിയലെടുത്ത് ചോദ്യം ചെയ്തു. അതിനിടെ ചൊവ്വാഴ്ച ആലപ്പുഴ ജില്ലയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രതിഷേധ പ്രകടനം നടത്താന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. നേതാക്കള്‍ക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ചാണിത്.
സംസ്ഥാന ബാലാവകാശ കമ്മിഷനും സംഭവത്തിൽ കേസെടുത്തിരുന്നു. പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി ബാലാവകാശ കമ്മിഷൻ അധ്യക്ഷൻ കെ.വി.മനോജ്കുമാർ പറഞ്ഞു. 7 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് ദേശീയ ബാലാവകാശ കമ്മിഷൻ കത്ത് നൽകി.
21നു നടന്ന റാലിക്കിടെയായിരുന്നു സംഭവം. 10 വയസ്സിൽ താഴെ പ്രായം തോന്നിക്കുന്ന ഒരു കുട്ടി, ഒരാളുടെ ചുമലിൽ ഇരുന്ന് പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയും ബാക്കിയുള്ളവർ അത് ഏറ്റുവിളിക്കുകയും ചെയ്യുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.













