എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി എം.ബി മുരളീധരൻ പാർട്ടി വിട്ടു സിപിഎമ്മിൽ ചേർന്നു. തൃക്കാക്കരയിൽ എൽഡിഎഫിന് വേണ്ടി പ്രവർത്തിക്കുമെന്നും എം.ബി മുരളീധരൻ അറിയിച്ചു.
തൃക്കാക്കരയിൽ ഉമാ തോമസിനെ സ്ഥാനാര്‍ത്ഥിയാക്കിയതിലെ അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെയാണ് മുരളീധരൻ പാർട്ടി വിട്ടത്. സ്ഥാനാർത്ഥി നിർണയത്തിലുള്ള അതൃപ്തി അറിയിച്ചതിനു ശേഷം ഡിസിസിയുടേയും നേതൃത്വത്തിന്റെയും സമീപനം ശരിയായില്ലെന്നും അതിനാൽ പ്രചാരണത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നുവെന്നും മുരളീധരൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
തൃക്കാക്കരയിൽ ബന്നി ബഹ്‌നാൻ മൽസരിച്ചപ്പോഴും പി ടി രണ്ടു തവണ മൽസരിച്ചപ്പോഴും പാലാരിവട്ടം, വെണ്ണല മേഖലയിൽ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളുടെ ഏകോപന ചുമതല മുരളീധരനായിരുന്നു. തൃക്കാക്കര മണഡലത്തിലെ പാർട്ടി നേതാക്കളുമായി ആലോചിക്കാതെ ഉമയെ സ്ഥാനാർഥിയായി ഏകപക്ഷീയമായി കെ സുധാകരനും വി ഡി സതീശനും പ്രഖ്യാപിച്ചയുടൻ പരസ്യമായി പ്രതിഷേധിച്ച മുരളീധരൻ പി ടി എന്നും കുടുംബവാഴ്‌ചയ്‌ക്ക് എതിരായിരുന്നു എന്നും പറഞ്ഞിരുന്നു.
പ്രതിപക്ഷ നേതാവിന്റേത് ജനാധിപത്യ മര്യാദയില്ലാത്ത നിലപാടാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.














