ഛത്തീസ്ഗഢ് സർക്കാർ ഹെലികോപ്റ്റർ റായ്പൂർ വിമാനത്താവളത്തിൽ തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ചു. റായ്പൂരിലെ സ്വാമി വിവേകാനന്ദ വിമാനത്താവളത്തിൽ ഇന്നലെ രാത്രി 9:10 ഓടെ ഫ്ലയിംഗ് പരിശീലനത്തിനിടെയാണ് സംഭവം നടന്നതെന്ന് സീനിയർ പോലീസ് സൂപ്രണ്ട് പ്രശാന്ത് അഗർവാൾ പറഞ്ഞു. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാർക്ക് ഗുരുതരമായി പരിക്കേറ്റതായും ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചതായും എസ്എസ്പി പറഞ്ഞു. ക്യാപ്റ്റൻ ഗോപാൽ കൃഷ്ണ പാണ്ഡയും ക്യാപ്റ്റൻ എപി ശ്രീവാസ്തവയുമാണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. അപകട കാരണം അറിവായിട്ടില്ല. അപകടത്തിൽ പൈലറ്റുമാരായ ക്യാപ്റ്റൻ പാണ്ഡയും ക്യാപ്റ്റൻ ശ്രീവാസ്തവയും മരിച്ചുവെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ട്വിറ്ററിൽ കുറിച്ചു. മുഖ്യമന്ത്രി ദു:ഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.













