ഇസ്രയേലില്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായി. ഒരു അറബ് പാര്‍ടിയുടെ സഖ്യത്തിന്‍രെ പിന്തുണയിലാണ് ബെന്നറ്റ് സര്‍ക്കാര്‍ ഭരിക്കുന്നത്. അറബ് കക്ഷിയായ ‘റാം’ ബെനറ്റ് സര്‍ക്കാരില്‍ പങ്കാളിയായിരുന്നു. ഇത് രാജ്യത്തെ തീവ്ര യഹൂദ വിഭാഗത്തിലുള്ളവര്‍ക്ക് അസ്വസ്ഥത ഉണ്ടാക്കിയിരുന്നു. ഇസ്രായേലിന്റെ ചരിത്രത്തില്‍ ആദ്യമായിരുന്നു ഒരു അറബ് പാര്‍ട്ടി ഭരണസഖ്യത്തില്‍ വന്നതും ബെനറ്റ് സര്‍ക്കാരിന്റെ പ്രത്യേകതയായിരുന്നു.
ബെന്നറ്റ് നേതൃത്വം നല്‍കുന്ന യാമിന പാര്‍ട്ടിയിലെ എംപി ഇദിത് സില്‍മാന്‍ രാജി വെച്ചതോടെയാണ് സഖ്യസര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായത്. ഇസ്രയേലിന്റെ ജൂത ഐഡന്റിറ്റിക്ക് ഉലച്ചിൽ വരുത്തുകയാണ് ബെന്നറ്റ് സര്‍ക്കാര്‍ എന്ന് ആരോപിച്ചാണ് ഇദിത് സില്‍മാന്റെ രാജി.
ഇദിത് സില്‍മാന്‍ സഖ്യം വിട്ടതോടെ 60 സീറ്റുകളാണ് സര്‍ക്കാരിനുള്ളത്. അതേസമയം, പ്രതിപക്ഷത്തിനും 60 സീറ്റുകള്‍ തന്നെയാണുള്ളത്. ഇതോടെ വീണ്ടും ഇസ്രയേലില്‍ ഭരണപ്രതിസന്ധി ഉടലെടുത്തു. സഖ്യ സര്‍ക്കാരിന്റെ ചെയര്‍പേഴ്‌സണ്‍ കൂടിയായിരുന്നു ഇദിത് സില്‍മാന്‍.
കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് തീവ്ര യഹൂദയാഥാസ്തിക പാര്‍ടി നേതാവ്
ബെഞ്ചമിന്‍ നെതന്യാഹു യുഗത്തിന് അന്ത്യം കുറിച്ച് ഇസ്രയേലില്‍ നഫ്റ്റലി ബെനറ്റ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത്. ഇസ്രയേലില്‍ വീണ്ടും ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാര്‍ അധികാരത്തില്‍ വരാനാണ് സാധ്യതയെന്ന് ഇസ്രയേല്‍ ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.