ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അതൃപ്തി രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് മാറ്റിയ പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിനെ വീണ്ടും അതേ പദവിയിലേക്ക് സർക്കാർ തിരിച്ചുകൊണ്ടു വന്നു. ഒപ്പം നയതന്ത്രബാഗ് വഴിയുള്ള സ്വര്‍ണക്കടത്തുകേസില്‍ പ്രതിയായ എം.ശിവശങ്കറിന് ചില പ്രധാന വകുപ്പുകളുടെ അധിക ചുമതല നല്‍കുകയും ചെയ്തു.
ആരിഫ് മുഹമ്മദ് ഖാന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായി ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ഹരി എസ്.കര്‍ത്തയെ നിയമിച്ചത് തൊട്ടുണ്ടായ വിവാദം പൊതുഭരണ സെക്രട്ടറിയെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യുന്നതിലേക്ക് എത്തിച്ചിരുന്നു.
ഗവര്‍ണറുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തില്‍ ജ്യോതിലാൽ വിയോജന കുറിപ്പ് എഴുതിയതോടെ ഗവര്‍ണര്‍ അതൃപ്തി രേഖപ്പെടുത്തുകയും ബജറ്റ് സമ്മേളനത്തിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ വിസമ്മതിക്കുകയും ചെയ്തു. വന്‍ സമ്മര്‍ദ്ദത്തിലായ സര്‍ക്കാര്‍ ഒടുവില്‍ ജ്യോതിലാലിനെ ബലിയാടാക്കി. ഫെബ്രുവരി 17 -ന് അദ്ദേഹത്തെ ഗവര്‍ണറുടെ തൃപ്തിക്കു വേണ്ടി പൊതുഭരണവകുപ്പില്‍ നിന്നും മാറ്റിയതായി ഉത്തരവിറക്കി. നിയമസഭാ സമ്മേളനത്തിന്റെ തലേന്ന് വൈകീട്ടാണ് നാടകീയമായ നീക്കങ്ങള്‍ നടന്നത്. പകരം ചുമതല ശാരദ മുരളീധരന് നല്‍കുകയായിരുന്നു.
പൊതുഭരണവകുപ്പിനൊപ്പം കെ.ആര്‍.ജ്യോതിലാല്‍ തുടര്‍ന്നും ഗതാഗതവകുപ്പ് കൈകാര്യം ചെയ്യും. ശാരദ മുരളീധരന് നഗര മാലിന്യ നിര്‍മാര്‍ജ്ജനം, ഊര്‍ജ്ജ വകുപ്പ് എന്നിവയുടെ അധിക ചുമതലയാണ് നല്‍കിയിരിക്കുന്നത്. എം.ശിവശങ്കര്‍ ഐഎഎസിന് മൃഗസംരക്ഷണം, ക്ഷീരവികസനം, സാംസ്്കാരികം എന്നിവയുടെ ചുമതലകൂടി നല്‍കി. കെ.എസ്.ശ്രീനിവാസനാണ് പുതിയ ഫിഷറീസ് വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറിയാകും. ടിങ്കു ബിശ്വാസിനെ ഭക്ഷ്യ- പൊതുവിതരണ വകുപ്പില്‍ നിയമിച്ചു. തുറമുഖ വകുപ്പും അദ്ദേഹം തന്നെ കൈകാര്യം ചെയ്യും. അജിത്ത് കുമാറിനെ പൊതുഭരണവകുപ്പ് സെക്രട്ടറിയായി നിയമിച്ചു. ജി. പ്രിയങ്ക വനിതാ ശിശുക്ഷേമവകുപ്പ് ഡയറക്ടര്‍ എന്നിങ്ങനെയാണ് പുതിയ നിയമനങ്ങള്‍. ബിശ്വനാഥ് സിന്‍ഹയ്ക്ക് ആസൂത്രണ വകുപ്പിന്റെ അധിക ചുമതല നല്‍കി.
തീരുമാനത്തിൽ എതിർപ്പില്ലെന്ന് ഗവർണർ
ജ്യോതിലാലിന് വീണ്ടും പൊതുഭരണ വകുപ്പിന്റെ ചുമതല നൽകാനുള്ള സർക്കാർ തീരുമാനത്തിൽ എതിർപ്പില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പുനർനിയമനത്തിന്റെ സാഹചര്യം സർക്കാർ തന്നോട് വിശദീകരിച്ചെന്ന് ഗവർണർ പറഞ്ഞു. കാര്യങ്ങൾ ശരിയായി നടക്കണമെന്ന സന്ദേശമാണ് നൽകാൻ ഉദ്ദേശിച്ചത്. തനിക്കാരോടും പ്രതികാര മനോഭാവം ഇല്ല. ആരോടും പരിഭവമില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.