ഒരു മുസ്ലീം ഇന്ത്യയുടെ പ്രധാനമന്ത്രിയായാൽ 50 ശതമാനം ഹിന്ദുക്കളെ മതം മാറ്റുമെന്നും 40 ശതമാനം ഹിന്ദുക്കൾ കൊല്ലപ്പെടുമെന്നും 10 ശതമാനം നാടുകടത്തപ്പെടുമെന്നും പ്രകോപന പ്രസംഗം നടത്തി വിവാദ പുരോഹിതൻ യതി നരസിംഹാനന്ദ്. ഡൽഹിയിൽ നടത്തിയ ഹിന്ദു മഹാ പഞ്ചായത്തിലാണ് ഇദ്ദേഹം ഇങ്ങനെ പറഞ്ഞത്.
“2029ലോ 2034ലോ 2039ലോ മാത്രമേ ഒരു മുസ്ലീം പ്രധാനമന്ത്രിയാകൂ. ഒരു മുസ്ലീം പ്രധാനമന്ത്രിയായാൽ, 50 ശതമാനം ഹിന്ദുക്കൾ മതം മാറും, 40 ശതമാനം കൊല്ലപ്പെടും, ബാക്കി 10 ശതമാനം അഭയാർത്ഥി ക്യാമ്പുകളിലോ മറ്റ് രാജ്യങ്ങളിലോ അടുത്ത 20 വർഷത്തേയ്ക്കു ജീവിക്കേണ്ടിവരും “–ഇതാണ് പ്രചരിക്കുന്ന വീഡിയോയിൽ ഉള്ള പ്രസംഗം.
തുടർന്ന് ഡൽഹി പോലീസ് കേസെടുത്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ (മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ) , 188 വകുപ്പുകൾ പ്രകാരം എഫ്‌ഐആർ ഫയൽ ചെയ്തു.
2021 ഡിസംബറിൽ ഹരിദ്വാറിൽ നടന്ന ധർമ്മ സൻസദിൽ മുസ്ലീങ്ങൾക്കെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയതിന് യതി നരസിംഹാനന്ദിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് അദ്ദേഹത്തിന് ജാമ്യം ലഭിച്ചു.