• Home
  • kerala
  • ദിലീപിന്റെ ഫോണില്‍ കണ്ടതൊന്നും രഹസ്യരേഖയല്ലെന്ന്‌ കോടതി…ജീവനക്കാരെ ചോദ്യം ചെയ്യാന്‍ പൊലീസിന്‌ അധികാരമില്ല

ദിലീപിന്റെ ഫോണില്‍ കണ്ടതൊന്നും രഹസ്യരേഖയല്ലെന്ന്‌ കോടതി…ജീവനക്കാരെ ചോദ്യം ചെയ്യാന്‍ പൊലീസിന്‌ അധികാരമില്ല

കോടതിയിലെ എ-ഡയറി രഹസ്യരേഖയല്ലെന്നും ദിലീപിന്റെ ഫോണില്‍ കണ്ടത്‌ പ്രതിഭാഗത്തിന്‌ ലഭ്യമാക്കുന്ന സര്‍ട്ടിഫൈഡ്‌ രേഖയാണെന്നും വിചാരണക്കോടതി. നടിയെ ആക്രമിച്ച കേസില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിന്‌ എന്ത്‌ അധികാരമാണുള്ളത്‌ എന്നും കോടതി ചോദിച്ചു.

രഹസ്യ രേഖകൾ ചോർന്നിട്ടില്ലെന്ന് വിചാരണ കോടതി വ്യക്തമാക്കി. ദിലീപിന്റെ ഫോണിൽ കോടതി രേഖകൾ കണ്ടെത്തിയതെങ്ങനെയെന്ന് അന്വേഷിക്കാൻ പൊലീസിന് അധികാരമില്ല. എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷിക്കുന്നതെന്ന് വിചാരണ കോടതി ചോദിച്ചു. ഇത് കോടതിയുടെ അധികാര പരിധിയിലുള്ള കാര്യമാണ്. ഇതിൽ ഇടപെടാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, ദിലീപ് കോടതി ജീവനക്കാരെ സ്വാധീനിച്ചിട്ടുണ്ടോ എന്നത് അന്വേഷിക്കേണ്ടതല്ലേ എന്നതായിരുന്നു പ്രോസിക്യൂഷന്റെ ചോദ്യം. ദിലീപ് പലരെയും സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞത്. അതിനാല്‍ കോടതി ജീവനക്കാരെയും സ്വാധീനിക്കാന്‍ ശ്രമിച്ചോ എന്നതടക്കം അന്വേഷിക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

നേരത്തെ ദിലീപിന്റെ മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് കോടതി രേഖകളടക്കം ഫോണില്‍നിന്ന് കണ്ടെത്തിയത്. ഇത് എങ്ങനെ ദിലീപിന്റെ കൈവശമെത്തി എന്നതാണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി കോടതി ജീവനക്കാരെ അടക്കം ചോദ്യംചെയ്യേണ്ടതുണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. ജീവനക്കാരെ ചോദ്യംചെയ്യാനുള്ള അനുമതിക്കായി അന്വേഷണസംഘം കോടതിയെ സമീപിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *