ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ 13 വയസുകാരിയെ 80 പേർ ചേർന്ന് 8 മാസത്തോളം കൂട്ടബലാത്സംഗം ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും വ്യത്യസ്ത വേശ്യാലയങ്ങളിൽ വച്ച് എട്ട് മാസത്തിനിടെ 80 പേർ ചേർന്ന് ബലാത്സംഗം ചെയ്തതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ചൊവ്വാഴ്ചയാണ് ഗുണ്ടൂരിൽ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തിയതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചതിൽ മുഖ്യപ്രതി സുവർണ കുമാരി എന്ന സ്ത്രീയാണെന്ന് പോലീസ് പറഞ്ഞു . 2021 ജൂണിൽ കൊവിഡ് സമയത്ത് ഒരു ആശുപത്രിയിൽ വച്ച് കുട്ടിയുടെ അമ്മയുമായി പ്രതി സൗഹൃദം സ്ഥാപിച്ചു. പെൺകുട്ടിയുടെ അമ്മ കോവിഡ് ബാധിച്ച് മരിച്ചതിന് ശേഷം, അവളുടെ പിതാവ് അറിയാതെ പ്രതി അവളെ കൊണ്ടുപോയി.
തുടർന്ന് ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും വിവിധ വേശ്യാലയങ്ങളിലേക്ക് അയച്ചുവെന്ന് പോലീസ് വെളിപ്പെടുത്തി. ഇത് 8 മാസത്തോളം തുടർന്നു. 2021 ഓഗസ്റ്റിൽ പെൺകുട്ടി പോലീസിനെ സമീപിക്കുകയും പരാതി നൽകുകയും ചെയ്തു. തുടർന്ന് പോലീസ് സുവർണകുമാരി ഉൾപ്പെടെ 80 പ്രതികളെ തിരിച്ചറിഞ്ഞു.
ഈ വർഷം ജനുവരിയിലാണ് കേസിലെ ആദ്യ അറസ്റ്റുകൾ നടന്നത്. ഒരു ബി.ടെക് വിദ്യാർത്ഥി ഉൾപ്പെടെ 10 പേരെ ഏപ്രിൽ 19 ന് അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട 80 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ പ്രതികൾക്കായി തിരച്ചിൽ നടത്തുകയാണ്.