യുഎസിൽ ന്യൂയോർക്കിലെ ബ്രൂക്ലിൻ സബ്‌വേ സ്റ്റേഷനിൽ അജ്ഞാതനായ അക്രമി നടത്തിയ വെടിവെപ്പിൽ അഞ്ചു പേര് കൊല്ലപ്പെട്ടു. 13 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. സ്റ്റേഷനിൽ നടന്ന ഈ സംഭവത്തിന് ശേഷം അവിടെ തിരച്ചിൽ നടത്തിയപ്പോൾ പൊട്ടാത്ത ബോംബുകളും കണ്ടെത്തിയതായി ചില റിപ്പോർട്ടുകൾ പറയുന്നു. അമേരിക്കൻ സമയം രാവിലെ 8.30 ഓടെ പെട്ടെന്ന് സ്‌ഫോടനവും ഏതാനും നിമിഷങ്ങൾക്കുശേഷം വെടിയുതിർക്കുന്ന ശബ്ദവും ഉണ്ടായി.
നിർമാണത്തൊഴിലാളിയുടെ വസ്ത്രം ധരിച്ചാണ് അക്രമി വെടിയുതിർത്തതെന്നാണ് പൊലീസ് പറയുന്നത്. വെടിവെപ്പാണോ ബോംബ് ആക്രമണമാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ചെറിയ ബോംബുകളുമായാണ് ഇയാൾ സ്റ്റേഷനിലേക്ക് കടന്നതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. മെട്രോ സ്റ്റേഷനിലെ അറ്റകുറ്റപ്പണികൾ നോക്കുന്ന തൊഴിലാളികളുടെ വസ്ത്രത്തിൽ ഒരാൾ പ്രത്യക്ഷപ്പെട്ടതായി ദൃക്‌സാക്ഷികൾ പറയുന്നു. അയാൾ ഒരു ബാഗ് ട്രെയിനിന് സമീപം എറിഞ്ഞു. കൈയിൽ തോക്കും ഉണ്ടായിരുന്നു.
സംഭവത്തെത്തുടർന്ന് ഈ സ്റ്റേഷനിൽ നിന്നുള്ള എല്ലാ ട്രെയിൻ സർവീസുകളും നിർത്തിവച്ചു. ന്യൂയോർക്ക് പോലീസിന്റെ കമാൻഡോ സംഘം സ്റ്റേഷന്റെ നിയന്ത്രണം ഏറ്റെടുത്തു.















