മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേക്കെതിരെ ഒരു ഇടവേളയ്‌ക്കു ശേഷം ആഞ്ഞടിച്ച് രാജ് താക്കറേ. വര്‍ഗീയമായ ഛായയുള്ള പരാമര്‍ശങ്ങളുമായാണ് രാജ് രംഗത്തു വന്നത്. മുസ്ലീം പള്ളികളില്‍ മൈക്ക് ഉപയോഗിക്കുന്നതിനെതിരെയായിരുന്നു രാജിന്റെ പ്രതികരണം. എന്നാല്‍ ഉദ്ധവ് മുസ്ലീങ്ങള്‍ക്കൊപ്പം ചേരുന്നു എന്നതാണ് രാജ് തന്റെ പ്രതികരണത്തിലൂടെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പു സമയത്ത് താന്‍ എതിര്‍ത്ത ശക്തികളുമായാണ് ഇപ്പോള്‍ ഉദ്ധവിന്റെ ചങ്ങാത്തം എന്നും വോട്ടര്‍മാരുടെ വിശ്വാസത്തെ വഞ്ചിച്ചുവെന്നും രാജ് തുറന്നടിച്ചു.
മുംബൈയിലെ ശിവാജി പാർക്കിൽ നടന്ന ഒരു റാലിയിൽ തന്റെ അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട് രാജ് താക്കറെ പറഞ്ഞു, “എന്തുകൊണ്ടാണ് പള്ളികളിൽ ഉച്ചഭാഷിണി ഇത്രയും ഉയർന്ന ശബ്ദത്തിൽ വെക്കുന്നത്? ഇത് അവസാനിപ്പിച്ചില്ലെങ്കിൽ, പള്ളികൾക്ക് പുറത്ത് ഹനുമാൻ ചാലിസ ഉയർന്ന ശബ്ദത്തിൽ കേൾപ്പിക്കുന്ന സ്പീക്കറുകൾ വെക്കും . ഞാൻ പ്രാർത്ഥനയ്‌ക്കോ ഏതെങ്കിലും പ്രത്യേക മതത്തിനോ എതിരല്ല. പക്ഷെ ഞാൻ എന്റെ സ്വന്തം മതത്തിൽ അഭിമാനിക്കുന്നു, ”രാജ് പ്രസംഗിച്ചത് ഇങ്ങനെ.













