നടന്‍ ദിലീപിന്റെ ചുവന്ന സ്വിഫ്റ്റ് കാര്‍ ആലുവയിലെ വീട്ടിൽ എത്തി വധഗൂഡാലോചനക്കേസ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. വധഗൂഡാലോചനക്കേസില്‍ തെളിവായാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. 2016ൽ പൾസർ സുനിയും ബാലചന്ദ്രകുമാറും സഞ്ചരിച്ച വാഹനമാണിതെന്നും ഗൂഡലോചനയിലെ പ്രധാന തെളിവാണ് ഈ കാറെന്നും അന്വേഷണ സംഘം പറയുന്നു. ദിലീപിന്‍റെ വീട്ടിലെത്തി പൾസർ സുനി മടങ്ങിയത് ഈ കാറിലാണ്. വീട്ടിൽവെച്ച് പൾസർ സുനിയ്ക്ക് ദിലീപ് പണവും കൈമാറിയിരുന്നു. കാറിൽ മടങ്ങുമ്പോള്‍ പൾസർ സുനിയ്ക്കൊപ്പം ദിലീപിന്‍റെ സഹോദരൻ അനൂപും ഉണ്ടായിരുന്നെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. ഡിസംബര്‍ 26-ന് പള്‍സര്‍ സുനി ദിലീപിന്റെ വീട്ടില്‍ നിന്ന് ഈ കാറിലാണ് മടങ്ങിയതെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. ഇതിന് പിന്നാലെ കാറിനെക്കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു ക്രൈംബ്രാഞ്ച്.
കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ജയിലിൽ നിന്ന് ദിലീപിന് അയച്ച കത്തിന്റെ ഒറിജിനൽ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. സഹതടവുകാരൻ കുന്ദംകുളം സ്വദേശി സജിത്തിന്റെ വീട്ടിൽ നിന്നാണ് കത്ത് കിട്ടിയത്. കത്തിന്റെ ആധികാരികത ഉറപ്പാക്കാൻ പൾസർ സുനിയുടെ കൈയ്യക്ഷരത്തിന്റെ സാമ്പിൾ പൊലീസ് ശേഖരിച്ചു. ഇന്നലെ ജയിലിൽ എത്തിയാണ് അന്വേഷണ സംഘം സാമ്പിൾ ശേഖരിച്ചത്. നടിയെ ആക്രമിച്ച ഗൂഢാലോചനയ്ക്ക് പിന്നിൽ ദിലീപാണെന്ന് ആരോപിക്കുന്നതാണ് കത്തിന്റെ ഉള്ളടക്കം.














