എസ്.എഫ്.ഐ. കമ്മിറ്റിയിലെ സഹചാരികള്‍ ഇനി ജീവിതയാത്രയിലും ഒന്നിച്ച്…ആര്യ രാജേന്ദ്രനും സച്ചിന്‍ദേവും തമ്മിലുള്ള വിവാഹം നിശ്ചയിച്ചു. അടിമുടി പാര്‍ടിക്കാരായ ഇരുവരുടെയും വിവാഹനിശ്ചയവും പാര്‍ടി ഓഫീസില്‍ തന്നെ നടന്നു. തിരുവനന്തപുരം എ.കെ.ജി. സെന്ററില്‍ ഞായറാഴ്‌ച രാവിലെ 11-ന് അടുത്ത സഖാക്കളും നേതാക്കളും വീട്ടുകാരും മാത്രം സന്നിഹിതരായ ചടങ്ങില്‍ സച്ചിന്‍ ആര്യയുടെ വിരലിലും തിരിച്ചും മോതിരമണിയിച്ചു. വിവാഹ തീയതി തീരുമാനിച്ചിട്ടില്ല.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമാണ് സച്ചിൻദേവ്. ആര്യാ രാജേന്ദ്രൻ എസ്എഫ്ഐ സംസ്ഥാന സമിതി അംഗവും സിപിഎം ചാല ഏരിയാ കമ്മിറ്റി അംഗവുമാണ്.
ഉചിതമായ സാഹചര്യം നോക്കി തീയതി തീരുമാനിച്ചു വിവാഹം നടത്തുമെന്നും ഇരുവരെയും പാർട്ടി ഏൽപ്പിച്ച ചുമതലകൾ നിർവ്വഹിക്കുമെന്നും വിവാഹം അതിനു പ്രശ്നമല്ലെന്നും സച്ചിൻദേവ് പറഞ്ഞു. വിവാഹത്തിന്റെ സങ്കല്പം എല്ലാം മാറി. വിവാഹം കഴിച്ചത് കൊണ്ട് ഒരു പ്രത്യേക രീതിയിൽ തന്നെ ജീവിക്കണം എന്നൊന്നും ഇല്ല–സച്ചിൻ ദേവ് അഭിപ്രായപ്പെട്ടു.