ചങ്ങനാശ്ശേരിക്കടുത്ത മാടപ്പള്ളിയില്‍ കെ-റെയിലിനായുള്ള കല്ല് നാട്ടലിനെതിരെ ഇന്നലെ നടന്ന ജനകീയ പ്രതിഷേധത്തില്‍ ഉണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. പ്രതിപക്ഷ നേതാക്കള്‍ ഇന്ന് മാടപ്പള്ളി സന്ദര്‍ശിക്കും. ഇന്ന് ചങ്ങനാശ്ശേരി മണ്ഡലത്തിൽ യുഡിഫ്, ബിജെപി കക്ഷികൾ ഹർത്താൽ നടത്തുകയാണ്.
സഭ ബഹിഷ്കരിച്ച് മാടപ്പള്ളിയിലേയ്ക്ക് പോവുകയാണെന്നും ഇന്നലെ മർദനമേറ്റ സ്ത്രീകളും കുട്ടികളുമായും ചർച്ച നടത്തി സമരം ശക്തിപ്പെടുത്തുമെന്നും സർക്കാർ പിൻവാങ്ങും വരെ സമരം തുടരുമെന്നും വി ഡി സതീശൻ പറഞ്ഞു.
അതേസമയം ഇന്നലെ ബലപ്രയോഗത്തിനു ശേഷം മാടപ്പള്ളിയില്‍ ഇട്ട കെ-റെയില്‍ കല്ലുകള്‍ അപ്രത്യക്ഷമായിട്ടുണ്ട്. കല്ലുകള്‍ പിഴുതുമാറ്റുമെന്ന് അറസ്റ്റ് ചെയ്ത ഘട്ടത്തില്‍ തന്നെ സമരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.
വ്യാഴാഴ്ച കെ-റെയില്‍ വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ മാടപ്പള്ളിയിലും റീത്തുപള്ളിയിലും വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. സമരം ചെയ്ത സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പോലീസിന്റെ മര്‍ദനമേറ്റിരുന്നു. സമരസമിതി പ്രവപര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയശേഷമാണ് മാടപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും ഉദ്യോഗസ്ഥര്‍ കല്ലുകള്‍ സ്ഥാപിച്ചിരുന്നത്.