രാത്രി യാത്ര സ്ത്രീകൾക്കും ആസ്വാദ്യമാകണമെന്ന സന്ദേശം ഉയർത്തിപ്പിടിച്ചു കൊണ്ട് അവർ നടന്നു നീങ്ങിയത് വിപ്ലവകരമായ മുന്നേറ്റത്തിലേക്കാണ്. ആണിനെന്ന പോലെ പെണ്ണിനും സുരക്ഷിതയായി രാത്രി റോഡിലിറങ്ങാൻ സാധിക്കണം എന്ന ആശയവുമായാണ് ആന്തൂർ നഗരസഭ ഐസിഡിഎസ്, കുടുംബശ്രീ, ജെൻഡർ റിസോഴ്‌സ് സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ രാത്രി നടത്തം സംഘടിപ്പിച്ചത്.
തികഞ്ഞ ആത്മവിശ്വാസത്തോടെയുള്ള സ്ത്രീകളുടെ നടത്തം തന്നെയാണ് പരിപാടി മുന്നോട്ട് വെക്കുന്ന ഏറ്റവും വലിയ സന്ദേശം. വർത്തമാനം പറഞ്ഞും പാട്ട് പാടിയും അവർ ആസ്വദിച്ചത് ആൺമേൽക്കോയ്മയിൽ തടഞ്ഞുവെച്ചിരുന്ന സ്വതന്ത്ര്യമായിരുന്നു. ഒപ്പം അവർ നീട്ടിയ ഇത്തിരി വെട്ടം സമൂഹത്തിൽ മുഴുവൻ വെളിച്ചമാകുമെന്ന പ്രതീക്ഷയും…
സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പ് സ്‌ത്രീപക്ഷ നവകേരളം എന്ന കാമ്പയിന്റെ ഭാഗമായാണ് ഇന്ന് കേരളത്തിലെ തെരുവുകളിലൂടനീളം രാത്രിയില്‍ വനിതകളുടെ രാത്രിനടത്തം സംഘടിപ്പിച്ചത്.
ധർമശാലയിൽ സംഘടിപ്പിച്ച പരിപാടി ആന്തൂർ നഗരസഭാ ചെയർമാൻ പി. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ പി. സതി ദേവി, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം ആമിന, കുടുംബശ്രീ കമ്മ്യൂണിറ്റി കൗൺസിലർ എംഎം അനിത, പൊതു മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഓമന മുരളീധരൻ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ടി.വി പ്രേമരാജൻ, സിഡിഎസ് ചെയർപേഴ്സൺ കെ.പി ശ്യാമള, സരോജിനി എം.വി എന്നിവർ സംസാരിച്ചു.